റബര്‍ വിപണി നിശ്ചലം
റബര്‍ വിപണി നിശ്ചലം
Monday, December 22, 2014 12:14 AM IST
കോട്ടയം: വില ഉയര്‍ത്തല്‍ നടപടി വിജ്ഞാപനം വൈകുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ രണ്ടു ദിവസവും റബര്‍ വിപണി നിശ്ചലം. സര്‍ക്കാര്‍ വിജ്ഞാപനം വൈകുന്നതിനാല്‍ വ്യവസായികള്‍ റബര്‍ വാങ്ങുന്നില്ല. വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ ചരക്ക് വില്‍ക്കാന്‍ തയാറാകുന്നുമില്ല. രാജ്യാന്തര റബര്‍ വിലയുടെ 25 ശതമാനം അധിക വില നല്‍കി ആഭ്യന്തര വിപണിയില്‍നിന്നു റബര്‍ സംഭരിക്കാന്‍ ടയര്‍ കമ്പനി മേധാവികളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനു പിന്നാലെയാണ് വെള്ളി, ശനി ദിവസങ്ങളില്‍ വ്യാപാരം നിലച്ചിരിക്കുന്നത്.

വിപണി നിശ്ചലമായതോടെ റബര്‍ ബോര്‍ഡും വ്യാപാരികളും വില പ്രഖ്യാപനം നടത്തിയതുമില്ല. അതതു ദിവസത്തെ രാജ്യാന്തര വില കണക്കാക്കി, 20 ശതമാനം ഇറക്കുമതി ചുങ്കവും അഞ്ചു ശതമാനം വാങ്ങല്‍ നികുതിയും അധികമായി നല്‍കി റബര്‍ സംഭരിക്കാനാണു തീരുമാനം. രാജ്യാന്തര വിപണിയില്‍ 104 രൂപ ശരാശരി വിലയുള്ള ആര്‍എസ്എസ് നാല് ഗ്രേഡ് റബറിനു കേരളത്തിലെ കര്‍ഷകന് ഇതോടെ 130.20 രൂപ ലഭിക്കുമെന്ന ആശ്വാസത്തിലാണു കര്‍ഷകര്‍.

വിദേശത്തുനിന്നു റബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കമ്പനികള്‍ 20 ശതമാനം ചുങ്കം നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന് അഞ്ചു ശതമാനം വാങ്ങല്‍ നികുതിയും നല്‍കണം. ഇതു രണ്ടും കര്‍ഷകര്‍ക്കു ലഭ്യമാക്കാനാണു ചര്‍ച്ചയില്‍ ധാരണയായിരിക്കുന്നത്. വാങ്ങല്‍ നികുതിയില്‍ രണ്ടര ശതമാനം കമ്പനികള്‍ക്കു തിരികെ നല്‍കും. ശേഷിക്കുന്ന രണ്ടര ശതമാനം വാറ്റിന്റെ റീഫണ്ട് ക്ളെയിമായി കണക്കാക്കുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപനം.


അതിനിടെ, റബര്‍ വില ഉയര്‍ത്താനുള്ള ഇപ്പോഴത്തെ നീക്കം കര്‍ഷകര്‍ക്കു കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്ന് കര്‍ഷകരും വ്യാപാരികളും പറയുന്നു. ആര്‍എസ്എസ് നാല് ഗ്രേഡ് മേല്‍ത്തരം റബര്‍ തയാറാക്കാന്‍ വന്‍കിട എസ്റേറ്റുകള്‍ക്കും ആര്‍പിഎസുകള്‍ക്കും സാധിക്കുന്നതുപോലെ ചെറുകിട കര്‍ഷകര്‍ക്കു പ്രായോഗികമല്ല. ഷീറ്റ് നിര്‍മാണത്തിലെ ജാഗ്രതയ്ക്കൊപ്പം പുകപ്പുരകളില്‍ ഉണക്കാന്‍ ചെറുകിടക്കാര്‍ക്ക് സൌകര്യമില്ല. മഴ ഇടവിട്ടുപെയ്യുന്ന സാഹചര്യത്തില്‍ മുറ്റത്തും അടുക്കളയോടു ചേര്‍ന്നുള്ള ചിമ്മിനികളിലും ഉണക്കിയെടുക്കുമ്പോള്‍ ആര്‍എസ്എസ് നാല് ഗ്രേഡില്‍ സംസ്കരിക്കുക എളുപ്പമല്ല. പുകപ്പുരകളില്‍ ഒരു കിലോ ഷീറ്റ് ഉണക്കാന്‍ അഞ്ചു രൂപ നല്‍കണം. തൊഴില്‍ക്കൂലി, ഗതാഗതച്ചെലവ് എന്നിവ കണക്കാക്കിയാല്‍ വേറെയും ചെലവുണ്ടാകും. അതേസമയം സ്വന്തമായി പുകപ്പുരയും ഇതര സൌകര്യങ്ങളുമുള്ള വന്‍കിടക്കാര്‍ക്കു കിലോയ്ക്ക് 130 രൂപ ലഭിക്കുമ്പോള്‍ നിലവാരം കുറഞ്ഞ് ആര്‍എസ്എസ് അഞ്ച് ഗ്രേഡുണ്ടാക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുക 100 രൂപ മാത്രമാണ്.

ടാപ്പിംഗ് മേഖലയിലെ പ്രതിസന്ധിയെത്തുടര്‍ന്നു ലാറ്റക്സ് വില്‍ക്കുന്നവരാണു വലിയൊരു വിഭാഗം. ഇവര്‍ക്കും വില വര്‍ധനവിന്റെ പ്രയോജനം ലഭിക്കില്ല. 100 രൂപയില്‍ താഴെ മാത്രമാണ് നിലവില്‍ ലാറ്റക്സ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.