മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; പ്രീപ്രൈമറി ജീവനക്കാര്‍ക്കു യോഗ്യതയില്‍ ഇളവ് അനുവദിക്കും
Monday, December 22, 2014 12:22 AM IST
തിരുവനന്തപുരം: 2012 ഓഗസ്റ് ഒന്നിനു ജോലിയിലുണ്ടായിരുന്നതായി പ്രഥമാധ്യാപകന്‍ സാഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് യോഗ്യതയില്‍ ഇളവ് നല്‍കി ഓണറേറിയം അനുവദിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് ജെ.ബി. കോശി രജിസ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി.

സര്‍ക്കാര്‍ സ്കൂളുകളോട് അനുബന്ധിച്ച് പിടിഎ നടത്തുന്ന പ്രീപ്രൈമറി സ്കൂളിലെ ജീവനക്കാര്‍ക്ക് ഓണറേറിയം അനുവദിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. പ്രീ-പ്രൈമറി അധ്യാപകരുടെ യോഗ്യത എസ്എസ്എല്‍സി യും സര്‍ക്കാര്‍ അംഗീകൃത പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് സര്‍ട്ടിഫിക്കറ്റുമാണ്. എന്നാല്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2013 നവംബര്‍ 25 ലെ സര്‍ക്കുലര്‍ പ്രകാരം ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ പ്രീ-പ്രൈമറി അധ്യാപകര്‍ സര്‍ക്കാര്‍ അംഗീകൃത ട്രെയിനിംഗ് കോഴ്സ് പാസാകണം എന്ന നിബന്ധനയില്‍ ഇളവ് അനുവദിച്ചിരുന്നതായും സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.എന്‍.എസ്. നിഷമോള്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ്. ജെ.ബി. കോശി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. അയിങ്കാമം ജിഎല്‍പിഎസില്‍ അധ്യാപികയായിരുന്നു പരാതിക്കാരി. കമ്മീഷന്റെ നിര്‍ദേശാനുസരണം നിയമനത്തില്‍ ഇളവുവരുത്തി ജൂലൈ 2014 മുതല്‍ സെപ്റ്റംബര്‍ 2014 വരെയും ഓണറേറിയം പരാതിക്കാരിക്ക് നല്‍കിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.