സൂപ്പര്‍ ക്ളാസ് വിഭാഗത്തില്‍ സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റില്ല
Sunday, December 21, 2014 12:11 AM IST
കൊച്ചി: ഫാസ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ ക്ളാസ് വിഭാഗത്തില്‍പ്പെടുന്ന സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്വകാര്യ ബസുകളുടെ ഫാസ്റ്, സൂപ്പര്‍ ഫാസ്റ് പെര്‍മിറ്റുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ തീരുമാനം വേണ്െടന്നുവച്ചു സ്വകാര്യ ബസുകള്‍ക്കു താത്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കിയതിനെതിരേ കേരള സ്റേറ്റ് ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം.

കെഎസ്ആര്‍ടിസിക്കു ദോഷമാണെന്നതിനാല്‍ സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം നിശിതമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയിലെ നടപടികള്‍ തീര്‍പ്പാക്കി. സൂപ്പര്‍ ക്ളാസ് വിഭാഗത്തില്‍പ്പെടുന്ന സ്വകാര്യ മേഖലയിലെ ഫാസ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്, സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസ്, ലക്ഷ്വറി ബസുകള്‍ എന്നിവയ്ക്കു സംസ്ഥാനത്തു സര്‍വീസ് നടത്താന്‍ നല്‍കിയിരുന്ന അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.


സൂപ്പര്‍ ക്ളാസ് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്കു പ്രയോജനം ലഭിക്കുന്ന തരത്തില്‍ കഴിഞ്ഞ ജൂലൈ 16നാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണു നടപടിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയുടെ 50 ശതമാനം സര്‍വീസുകള്‍ സൂപ്പര്‍ ക്ളാസ് ആക്കി മാറ്റുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ജൂലൈ 17നു തന്നെ വിജ്ഞാപനം റദ്ദാക്കി സ്വകാര്യ ബസുകള്‍ക്കു താത്കാലിക പെര്‍മിറ്റു നല്‍കുന്നതിനു ട്രാന്‍സ്പോര്‍ട്ട് വകുപ്പു സെക്രട്ടറി തീരുമാനം എടുത്തു. ഇതിനെതിരായ ഹര്‍ജിയാണു പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.