തെളിവു നല്‍കുന്നതിനു ഗണേഷിനെ വിലക്കില്ല: ബാലകൃഷ്ണപിള്ള
തെളിവു നല്‍കുന്നതിനു ഗണേഷിനെ വിലക്കില്ല: ബാലകൃഷ്ണപിള്ള
Sunday, December 21, 2014 12:10 AM IST
തിരുവനന്തപുരം: പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരേ അഴിമതിയുമായി ബന്ധപ്പെട്ടു ലോകായുക്തയ്ക്കു തെളിവുകള്‍ നല്‍കുന്നതില്‍നിന്നു കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയെ തടയില്ലെന്നു കേരള കോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള.

പൊതുമരാമത്തു മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടത്തുന്ന പേഴ്സണല്‍ സ്റാഫ് അംഗങ്ങള്‍ക്കെതിരേ പരാതിപ്പെട്ടതിന്റെ പേരില്‍ ഗണേഷ്കുമാറിനെതിരേ നടപടി സ്വീകരിച്ച യുഡിഎഫ് നടപടി നീതിക്കു നിരക്കുന്നതല്ല. ഗണേഷ് തെറ്റു ചെയ്തിട്ടുണ്െടങ്കില്‍ പാര്‍ട്ടി നടപടിയെടുക്കും. അഴിമതിക്കെതിരേ പ്രതികരിച്ചതിന്റെ പേരില്‍ നടപടിയെടുക്കാന്‍ യുഡിഎഫ് പ്രകടനപത്രിക അനുവദിക്കുന്നില്ല. ഗണേഷിനെതിരായ നടപടി ജനാധിപത്യവിരുദ്ധമാണ്. എംഎല്‍എമാരുടെ എണ്ണം നോക്കിയാണ് യുഡിഎഫില്‍ ന്യായം നിശ്ചയിക്കുന്നത്. എന്നാല്‍, ഇതിന്റെ പേരില്‍ കലഹത്തിനില്ല.


പൊതുമരാമത്തു മന്ത്രിയുടെ ഓഫീസിനെതിരേ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു പരാതി നല്‍കേണ്ട കാര്യമില്ല. ഞങ്ങളുടെ പ്രതിനിധികളില്ലാതെ മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനത്തില്‍ പാര്‍ട്ടിക്കു പങ്കില്ല. മദ്യനയവുമായി ബന്ധപ്പെട്ടു ക്രൈസ്തവ സഭകളുടെ അഭിപ്രായത്തിനൊപ്പമാണു കേരള കോണ്‍ഗ്രസ്- ബി. കെസിബിസിയുടെയും മദ്യവിരുദ്ധ സമിതിയുടെയും അഭിപ്രായത്തിനൊപ്പമാണു പാര്‍ട്ടി.

രണ്ടു മന്ത്രിമാരുടെ അഴിമതിയുമായി ബന്ധപ്പെട്ടു യുഡിഎഫ് യോഗത്തില്‍ താന്‍ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നപ്പോഴാണ് അഴിമതി ആരോപണം ഉന്നയിച്ചത്. എന്നാല്‍, നടപടിയുണ്ടായിട്ടില്ല. ഗണേഷ്കുമാര്‍ ചെയ്തതു പോലെ എഴുതി നല്‍കാനൊന്നും താനില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.