ട്രെയിന്‍ യാത്രക്കാരിക്കു മയക്കുമരുന്നു നല്‍കി കവര്‍ച്ച : രണ്ടു പേര്‍ പിടിയില്‍
ട്രെയിന്‍ യാത്രക്കാരിക്കു മയക്കുമരുന്നു നല്‍കി കവര്‍ച്ച : രണ്ടു പേര്‍ പിടിയില്‍
Saturday, December 20, 2014 12:57 AM IST
തളിപ്പറമ്പ്: ട്രെയിന്‍ യാത്രക്കാരിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കി ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ തളിപ്പറമ്പ് സ്വദേശികളായ രണ്ടുപേര്‍ തമിഴ്നാട്ടിലെ മധുരയില്‍ പിടിയിലായി. കരിമ്പം ഹിലാല്‍ പള്ളിക്കു സമീപത്തെ കത്തിഹംസ (40), ചപ്പാരപ്പടവ് എരുവാട്ടിയിലെ കെ.പി. അഷറഫ് (28) എന്നിവരെയാണ് മധുര റെയില്‍വേ പോലീസ് പിടികൂടിയത്. ഇവര്‍ തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങളും കണ്െടടുത്തു. മധുര കോടതി ഇരുവരെയും രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.

രണ്ടുദിവസം മുമ്പാണു കവര്‍ച്ച നടന്നത്. കോയമ്പത്തൂരില്‍നിന്നു ട്രെയിനില്‍ കയറിയ പ്രതികള്‍ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന തമിഴ് യുവതിയുമായി പരിചയപ്പെടുകയും സംസാരത്തിനിടയില്‍ മയക്കുമരുന്നു കലര്‍ത്തിയ ജ്യൂസ് നല്‍കുകയുമായിരുന്നു.

നേരത്തെ തളിപ്പറമ്പ് ചിറവക്കില്‍ വാടകയ്ക്കു താമസിച്ചുവന്നിരുന്ന ഹംസ ഇപ്പോള്‍ കരിമ്പത്ത് വീടുവച്ചു താമസിക്കുകയാണ്. കഞ്ചാവ് വില്പന കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ രണ്ടുമാസം മുമ്പ് പൂക്കോത്തുനടയിലെ റോയല്‍ ടൂറിസ്റ് ഹോമില്‍ എറണാകുളം സ്വദേശിയുടെ മൂന്നുലക്ഷം രൂപ കവര്‍ന്ന കേസിലെ ഒന്നാംപ്രതിയാണെന്നു പോലീസ് പറഞ്ഞു.


ട്രെയിനില്‍ സ്ഥിരമായി കവര്‍ച്ച നടത്തുന്നയാളാണ് എരുവാട്ടിയിലെ കെ.പി. അഷറഫ് എന്നും ഇയാള്‍ക്കെതിരേയും തളിപ്പറമ്പ്, ആലക്കോട് പോലീസ് സ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്െടന്നും പോലീസ് പറഞ്ഞു. 2012ല്‍ ഒരു പിടിച്ചുപറി കേസില്‍ ഇയാള്‍ക്കെതിരേ വാറണ്ടും നിലവിലുണ്ട്. മധുര പോലീസില്‍ ഇവര്‍ നല്‍കിയ വിലാസം തെറ്റാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഈ വിലാസം ശരിയാക്കാന്‍ മധുരകോടതിയില്‍ ഹര്‍ജി നല്‍കും. ഇരുവരെയും വിട്ടുകിട്ടാന്‍ പ്രൊഡക്ഷന്‍ വാറണ്ടിനായി കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് എസ്ഐ കെ.ജെ. വിനോയി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.