സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം: വി.എസ്
സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം: വി.എസ്
Saturday, December 20, 2014 12:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ബാറുകള്‍ക്കും സര്‍ക്കാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റുസ്ഥാനം രാജിവയ്ക്കാന്‍ വി.എം. സുധീരന്‍ തയാറാകണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

സമ്പൂര്‍ണ മദ്യനിരോധനത്തിനുവേണ്ടി വാദിച്ച ആളാണു സുധീരന്‍. അദ്ദേഹത്തിന്റെ വാക്കിനു പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി മദ്യനയം അട്ടിമറിച്ചിരിക്കുന്നത്. സുധീരന്റെ യാത്ര കാസര്‍ഗോട്ടുനിന്നു തിരുവനന്തപുരത്തെത്തിയപ്പോള്‍ നേരത്തേ പൂട്ടിയവ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാറുകളും തുറന്നിരിക്കുകയാണ്. ഇനി സുധീരന്‍ കെപിസിസി പ്രസിഡന്റായിരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു തീരാക്കളങ്കമാണ്. നേരത്തേ ചില ബാറുകള്‍ പൂട്ടിയപ്പോള്‍ സര്‍ക്കാര്‍ എന്തോ വലിയ കാര്യം ചെയ്തുവെന്നു പറഞ്ഞ കെസിബിസി അടക്കമുള്ള സംഘടനകള്‍ ഇപ്പോള്‍ അവരുടെ നിലപാട് എന്താണെന്നു വ്യക്തമാക്കണമെന്നും വി.എസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നേരത്തേ പൂട്ടിയ 418 ബാറുകള്‍ക്കു ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കുള്ള ലൈസന്‍സാണു നല്‍കുന്നത്. ഇതു തട്ടിപ്പാണ്. ഈ ലൈസന്‍സ് നല്‍കിയിട്ട് അവിടങ്ങളില്‍ മറ്റു മദ്യംകൂടി വില്‍ക്കാനുള്ള രഹസ്യ നിര്‍ദേശം എക്സൈസ് മന്ത്രിതന്നെ നല്‍കിയിട്ടുണ്െട ന്നാണു കേള്‍ക്കുന്നതെന്നു വി. എസ് ആരോപിച്ചു.


ടൂറിസത്തിന്റെയും തൊഴിലിന്റെയും പേരുപറഞ്ഞാണു വീണ്ടും ഈ ബാറുകള്‍ക്കു അനുമതി നല്‍കുന്നതെന്നാണു മുഖ്യമന്ത്രി പറയുന്നത്. സത്യത്തില്‍ ബാറുകള്‍ നിര്‍ത്തലാക്കുമെന്ന പുകമറ സൃഷ്ടിച്ച് കോടികള്‍ കോഴ വാങ്ങി വീണ്ടും ബാറുകള്‍ നല്‍കുകയാണു സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ സമീപകാലത്തു നടന്ന ഏറ്റവും വലിയ തട്ടിപ്പാണിത്.

നിയമസഭ അവസാനിച്ചതിനുശേഷം അന്നു വൈകുന്നേരം തന്നെ ഇങ്ങനെ ബാറുകള്‍ നല്‍കാന്‍ തീരുമാനമെടുക്കുക വഴി ഉമ്മന്‍ ചാണ്ടി നിയമസഭയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. മന്ത്രിസഭയില്‍ എതിര്‍പ്പു പ്രകടിപ്പിച്ചുവെന്നു പറയുന്ന ലീഗ് പിന്നെ എന്തിനാണ് അധികാരത്തിലിങ്ങനെ കടിച്ചുതൂങ്ങി കിടക്കുന്നതെന്നും വി.എസ് ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.