കുവൈറ്റിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ടിംഗ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കും: മന്ത്രി കെ.സി. ജോസഫ്
Saturday, December 20, 2014 1:09 AM IST
തിരുവനന്തപുരം: കുവൈറ്റിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതു സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കുന്നതു പരിഗണനയിലാണെന്നു മന്ത്രി കെ.സി. ജോസഫ്. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ കുവൈറ്റില്‍ വ്യാപകമായി കബളിപ്പിക്കപ്പെടുന്നതിനെ തുടര്‍ന്നു ഇന്ത്യന്‍ എംബസി ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പോസിറ്റീവായ അഭിപ്രായമാണുള്ളത്. ഒഡെപെക്ക്, നോര്‍ക്ക തുടങ്ങിയ ഏജന്‍സികള്‍ വഴി റിക്രൂട്ടിംഗ് നടത്താന്‍ കേരളം സന്നദ്ധമാണ്. മറ്റ് ഇന്ത്യന്‍ ഏജന്‍സികള്‍ നിലവിലുണ്ട്. അതിനാല്‍ കേന്ദ്ര നിലപാടനുസരിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലിബിയയില്‍ നിന്ന് ഇറാക്കില്‍ നിന്നു നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്രമന്ത്രി സുഷമ സ്വരാജും വളരെയധികം സഹായിച്ചിട്ടുണ്ട്. ഇവിടെ നിന്നെത്തിയ നഴ്സുമാര്‍ക്ക് ജോലി നല്‍കാന്‍ അല്‍അഹാലിയ ഗ്രൂപ്പ്, ആസ്റര്‍ മെഡിസിറ്റി, യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ്, അല്‍ അബീര്‍ ഗ്രൂപ്പ് എന്നിവര്‍ സന്നദ്ധരായിട്ടുണ്ട്. അല്‍ അഹാലിയ ഗ്രൂപ്പ് 183 പേരെയും ആസ്റര്‍ ഗ്രൂപ്പ് 88 പേരെയും തെരഞ്ഞെടുത്തിട്ടുണ്ട്.


പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. ഓണ്‍ലൈന്‍ വോട്ടവകാശം നല്‍കുകയാണു സ്വീകാര്യമായ മാര്‍ഗം. പ്രോക്സി വോട്ടവകാശത്തോടു യോജിക്കാനാവില്ല. ജീവിക്കുന്നവരുടെ പേരില്‍ തന്നെ കള്ളവോട്ടു നടക്കുമ്പോള്‍ മറ്റൊരാള്‍ക്കു വോട്ടവകാശം വിനിയോഗിക്കാന്‍ നല്‍കുന്ന അവസരം ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടില്ല. എംബസികളില്‍ പോളിംഗ് ബൂത്ത് എന്നതും പ്രായോഗികമല്ല. അറബ് നാടുകളില്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ പ്രചാരണം തുടങ്ങിയാല്‍ അത് മലയാളികളുടെ ജോലിസ്ഥിരതയെ തന്നെ ബാധിക്കും. വിഷയത്തെക്കുറിച്ചു മന്ത്രിസഭ ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ സുപ്രീംകോടതിയിലെ കേസില്‍ കേരളം കക്ഷി ചേരുമെന്നും കെ.സി. ജോസഫ് പറഞ്ഞു.

പ്രവാസികളുടെ പുനരധിവാസ പദ്ധതിയില്‍ സ്വയം സംരംഭകത്വ പദ്ധതികള്‍ക്കായി അപേക്ഷ നല്‍കിയ 19690 പേരില്‍ 462 പേര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്. വായ്പയ്ക്കു സ്ക്രീനിംഗ് നടത്തി തെരഞ്ഞെടുത്ത 7337 പേരില്‍ 3623 പേര്‍ക്ക് വായ്പ നല്‍കേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.20 ലക്ഷം രൂപ 10.5 ശതമാനം പലിശയില്‍ കാനറ, യൂണിയന്‍ ബാങ്കുകളാണ് നല്‍കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.