ടൈറ്റാനിയം: ആദ്യ പരാതി അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ടൈറ്റാനിയം: ആദ്യ പരാതി അന്വേഷിക്കാന്‍  ഹൈക്കോടതി നിര്‍ദേശം
Saturday, December 20, 2014 12:55 AM IST
കൊച്ചി: തിരുവനന്തപുരത്തെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്ളാന്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം സംബന്ധിച്ചു ലഭിച്ച ആദ്യ പരാതിയില്‍ പേരെടുത്തു പറഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താന്‍ ഹൈക്കോടതി വിജിലന്‍സിനു നിര്‍ദേശം നല്‍കി. ആര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നതു സംബന്ധിച്ച് അന്വേഷണ സംഘത്തിനു തീരുമാനം എടുക്കാമെന്നും ജസ്റീസ് കെ. രാമകൃഷ്ണന്‍ വ്യക്തമാക്കി.

കമ്പനി എംഡിയായിരുന്ന ഈപ്പന്‍ ജോസഫ്, മുന്‍ എംഡി സന്തോഷ് കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ എ.എം. ഭാസ്കരന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മാത്യു, ചീഫ് കമേഴ്സ്യല്‍ ഓഫീസര്‍ ബി. ഗോപകുമാരന്‍ നായര്‍ എന്നിവര്‍ക്കും കമ്പനിക്കുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണു തിരുവനന്തപുരം സ്വദേശി ജി. സുനില്‍ പരാതി നല്‍കിയിരുന്നത്. 2005ല്‍ കമ്പനിയില്‍ മലിനീകരണ പ്ളാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. ഈ പരാതിയില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഉള്‍പ്പെട്ടിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട അഴിമതിയും ഗൂഢാലോചനയും കണ്െടത്തണമെന്നു പരാതിയില്‍ പറഞ്ഞിരുന്നു.


പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ടൈറ്റാനിയം മുന്‍ ജീവനക്കാരന്‍ എസ്. ജയനും പരാതി നല്‍കി. ഈ പരാതിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കതിരേ ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു സെബാസ്റ്യന്‍ ജോര്‍ജും പരാതി നല്‍കി. എന്നാല്‍, വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചനയും അഴിമതിയും കണ്െടത്താനായില്ല. അഴിമതിയില്‍ രാഷ്ട്രീയക്കാര്‍ക്കു പങ്കില്ലെന്ന വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി അന്വേഷണത്തിന് ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.