മദ്യനയത്തിന്റെ പേരില്‍ വിവാദം, നിഷേധം, ഒടുവില്‍ തിരുത്ത്
Saturday, November 29, 2014 11:55 PM IST
തിരുവനന്തപുരം: മദ്യനയം ടൂറിസം മേഖലയ്ക്കു തിരിച്ചടിയായി എന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടിയതായി വന്ന റിപ്പോര്‍ട്ട് വിവാദമായി. സംസ്ഥാനതല ബാങ്കേഴ്സ് അവലോകനസമിതി യോഗത്തിനു തയാറാക്കിയ അജന്‍ഡയില്‍ ചേര്‍ത്തിരുന്ന കുറിപ്പിലായിരുന്ന ഈ പരാമര്‍ശം. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നാലെ ഇതു നിഷേധിച്ചു. ഇത് അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും സാങ്കേതിക പിഴവു പറ്റിയതാണെന്നും ബാങ്കേഴ്സ് അവലോകന സമിതിയും പിന്നീടു വിശദീകരിച്ചു.

ഓള്‍ കേരള ഹൌസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കവറിംഗ് കത്തോടുകൂടി ബാങ്കേഴ്സ് സമിതിക്ക് അയച്ചുകൊടുത്തതായിരുന്നു. എന്നാല്‍, അജന്‍ഡ തയാറാക്കിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത് എന്ന തരത്തിലാണ് ബാങ്കേഴ്സ് സമിതി ഇതു രേഖപ്പെടുത്തിയത്. ഇതു വാര്‍ത്തയായതിനെ ത്തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധക്കുറിപ്പുമായി രംഗത്തിറങ്ങിയത്. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ തെറ്റായി രേഖപ്പെടുത്തിയതായിരുന്നു എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. വാര്‍ത്തയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ഷോഭിച്ചു സംസാരിക്കുകയും ചെയ്തു. ബാങ്കേഴ്സ് സമിതിക്ക് അയച്ച കത്ത് തെളിവായി മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നീട് പുറത്തുവിട്ടു.


ബാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുമ്പോള്‍ ടൂറിസം മേഖലയെ, പ്രത്യേകിച്ചു കായല്‍ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിനോദസഞ്ചാരികളുടെ വരവു കുറയുമെന്നും അത് ഈ മേഖലയെ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നും നിവേദത്തില്‍ പറഞ്ഞിരുന്നു. ഹൌസ് ബോട്ടുകളുടെ വായ്പയ്ക്കു മോറട്ടോറിയം ഏര്‍പ്പെടുത്തണമെന്നായിരുന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ഏതായാലും തങ്ങള്‍ക്കു പിഴവു പറ്റിയതാണെന്ന് ബാങ്കേഴ്സ് സമിതി സമ്മതിച്ചതോടെ വിവാദത്തിന് അറുതിയായി. ഈ വിഷയം അജന്‍ഡയില്‍ നിന്നു നീക്കം ചെയ്തതായും ഇക്കാര്യത്തില്‍ ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനമൊന്നുമെടുത്തില്ലെന്നും ബാങ്കേഴ്സ് സമിതി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.