ബാര്‍ കോഴ ആരോപണം: എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
ബാര്‍ കോഴ ആരോപണം: എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
Wednesday, November 26, 2014 12:50 AM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. പ്രതിപക്ഷ സമരങ്ങള്‍ അഡ്ജസ്റ്മെന്റ് സമരങ്ങളാണെന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചശേഷമുള്ള ഈ എല്‍ഡിഎഫ് സമരം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

അഴിമതിവീരന്‍മാരെ കണക്കുപറയിക്കാതെ വെറുതെ വിടില്ലെന്നു സമരം ഉദ്ഘാടനം ചെയ്ത അച്യുതാനന്ദന്‍ പറഞ്ഞു. ബാര്‍ കേസില്‍ കുറ്റക്കാരെ പുറത്താക്കണം. ഇല്ലെങ്കില്‍ സര്‍ക്കാരിനെതിരേ കടുത്ത പ്രക്ഷോഭ പരിപാടികള്‍ എല്‍ഡിഎഫ് ആരംഭിക്കും. ബാര്‍ അഴിമതി കേസിലെ അന്വേഷണം അട്ടിമറിക്കുകയാണ്. അഴിമതി ആരോപണമുണ്ടായാല്‍ 15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇവിടെ മൂന്നു മാസത്തെ കാലാവധി നല്‍കിയിരിക്കുകയാണ്. അഴിമതിയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ വിജിലന്‍സിനും മറ്റൊന്നും കണ്െടത്താന്‍ സാധ്യതയില്ലെന്നു വിഎസ് പറഞ്ഞു.


എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ഗംഗാധരന്‍ നാടാര്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രിമാരായ വി. സുരേന്ദ്രന്‍പിള്ള, എം. വിജയകുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഐ നേതാവ് കാനം രാജേന്ദ്രന്‍, എംഎല്‍എമാരായ വി. ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍നായര്‍, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദന്‍, സിപിഎം സംസ്ഥാന സമിതി അംഗം ആനാവൂര്‍ നാഗപ്പന്‍, മേയര്‍ കെ. ചന്ദ്രിക, ജി.ആര്‍. അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.