ബാറുകള്‍ക്കു 12 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി; സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റേ ചെയ്തില്ല
ബാറുകള്‍ക്കു 12 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി; സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റേ ചെയ്തില്ല
Wednesday, November 26, 2014 12:43 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അബ്കാരി നയത്തിനു വിരുദ്ധമായി ഫോര്‍ സ്റാര്‍ ബാറുകള്‍ക്കും ഹെറിറ്റേജ് (ഗ്രാന്‍ഡ് ആന്‍ഡ് ക്ളാസിക്) ഹോട്ടലുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റേ ചെയ്യുന്നതിനു ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കാന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. അപ്പീലില്‍ അന്തിമവാദം നടക്കുന്നതു വരെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം അംഗീകരിച്ചാണ് ജസ്റീസ് കെ.ടി. ശങ്കരന്‍, ജസ്റീസ് പി.ഡി. രാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അപ്പീലില്‍ ഡിസംബര്‍ മൂന്നിന് അന്തിമവാദം ആരംഭിക്കും.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ബാറുടമകള്‍ നേരത്തെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയ എല്ലാ ബാറുകള്‍ക്കും ഒരുമാസം കൂടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് അപ്പീലിലെ വാദം പൂര്‍ത്തിയാകുന്നതു വരെ തുടരണമെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവേ ബാറുടമകളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഇതിനെ എതിര്‍ത്തുവെങ്കിലും അടുത്ത മാസം 12നുള്ളില്‍ അപ്പീല്‍ വാദം പൂര്‍ത്തിയാക്കാമെന്നും അതുവരെ ഇടക്കാല ഉത്തരവു നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.


മദ്യനയരൂപീകരണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. രേഖകള്‍ സിംഗിള്‍ ബെഞ്ചിനു മുമ്പാകെ സര്‍ക്കാര്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. അപ്പീലിലെ വാദം പരിഗണിക്കുമ്പോള്‍ മുഴുവന്‍ രേഖകളും നല്‍കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നു ബാറുടമകളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. അപ്പീല്‍ പരിഗണിക്കുമ്പോള്‍ രേഖകള്‍ ഹാജരാക്കാമെന്ന് എജി അറിയിച്ചത് കോടതി രേഖപ്പെടുത്തി. അപ്പീലില്‍ തങ്ങള്‍ക്കു വേണ്ടി ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകരുടെ വാദം കേള്‍ക്കുന്നതിനു പ്രത്യേക സമയം അനുവദിക്കണമെന്നു ബാറുടമകള്‍ ആവശ്യപ്പെട്ടു.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ടാക്സ് സെക്രട്ടറിയാണു ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. 2014-15 വര്‍ഷം സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം നിയമപരമായി നിലനില്‍ക്കുന്നതാണെന്നും ഫോര്‍ സ്റാര്‍ ബാറുകള്‍ക്കും ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും പ്രവര്‍ത്തനാനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവു നിയമപരമല്ലെന്നും അപ്പീലില്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഉള്‍പ്പെടെ 36 അപ്പീലുകളാണ്ഹൈക്കോടതി പരിഗണി ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.