കിംസ് ഗ്രൂപ്പും അല്‍ഷിഫയും ഒന്നായി
Tuesday, November 25, 2014 1:27 AM IST
കോഴിക്കോട്: പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഗ്രൂപ്പും പെരിന്തല്‍മണ്ണയിലെ ആദ്യ സ്വകാര്യ ആശുപത്രിയായ അല്‍ഷിഫ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലും തമ്മില്‍ ലയിച്ചു. ഇനി മുതല്‍ കിംസ് അല്‍ഷിഫ എന്ന പേരിലാകും അറിയപ്പെടുക. സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ നടന്ന ഏറ്റവും വലിയ ലയന ഉടമ്പടിയാണ് ഇന്നലെ കോഴിക്കോട്ട് ഒപ്പുവച്ചത്. ലയന ഉടമ്പടിയില്‍ കിംസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.ഐ.സഹദുല്ലയും അല്‍ഷിഫ മള്‍ട്ടി- സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പി.എ. ഉണ്ണീനുമാണ് ഒപ്പുവച്ചത്.

അല്‍ഷിഫയുമായി കൈകോര്‍ക്കുന്നതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കിടക്കകള്‍ (1650) ഉള്ള ആശുപത്രിയായി കിംസ് മാറിയതായി കിംസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.ഐ. സഹദുല്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലയനധാരണ പ്രകാരം കിംസ് നടപ്പാക്കിവരുന്ന വിവിധ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളായ സൌജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി (ഹൃദയ സ്പന്ദനം), സ്കൂള്‍ അധ്യാപകര്‍ക്കായുള്ള സൌജന്യ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ (ഗുരുവന്ദനം), കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനുള്ള ടച്ച് എ ലൈഫ് എന്നീ പദ്ധതികളുടെ പ്രയോജനം കിംസ് അല്‍ഷിഫയില്‍ എത്തുന്നവര്‍ക്കും ലഭിക്കും.


1989ല്‍ രൂപവത്ക്കരിച്ച അല്‍ഷിഫ സൂപ്പല്‍ സ്പെഷാലിറ്റിയില്‍ നിലവില്‍ 600 കിടക്കകളാണ് ഉള്ളത്. 2002ല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കിംസ് ഗ്രൂപ്പിനു കീഴില്‍ ഗള്‍ഫിലും ഇന്ത്യയിലുമായി നിരവധി ആശുപത്രികളുണ്ട്. പുതുതായി അഞ്ച് ആശുപത്രികൂടി അഞ്ചു സംസ്ഥാനങ്ങളില്‍ തുടങ്ങും.

വാര്‍ത്താസമ്മേളനത്തില്‍ അല്‍ഷിഫ മള്‍ട്ടി- സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പി.എ. ഉണ്ണീന്‍, കിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഇ.എം. നജീബ്, സി.എച്ച്. അബ്ദുല്‍ റഹീം, അല്‍ഷിഫ മെഡിക്കല്‍ ഡയറക്ടര്‍ അഹമ്മദ് അമീന്‍, പി. ഹംസ, കെ.ടി. അബ്ദുല്‍ റസാഖ്, പി.കെ. മുഹമ്മദ് ഹാജി എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.