ആ കല്‍ത്തൊട്ടിയില്‍ മാമ്മോദീസ മുങ്ങാന്‍ കുഞ്ഞ് എവുപ്രാസ്യമാര്‍
ആ കല്‍ത്തൊട്ടിയില്‍ മാമ്മോദീസ മുങ്ങാന്‍  കുഞ്ഞ് എവുപ്രാസ്യമാര്‍
Monday, November 24, 2014 12:21 AM IST
സുബിന്‍ കണ്ണദാസ്

എടത്തിരുത്തി: പുണ്യം നിറയുന്ന ആ കല്‍ത്തൊട്ടിയില്‍ കുഞ്ഞ് എവുപ്രാസ്യമാരടക്കം പതിനഞ്ചുപേര്‍ക്കു ജ്ഞാനസ്നാനം. വിശുദ്ധ എവുപ്രാസ്യയായ കുഞ്ഞുറോസ മാമ്മോദീസ മുങ്ങിയ എടത്തിരുത്തി ഇടവകപ്പള്ളിയിലെ മാമ്മോദീസാത്തൊട്ടിയിലാണ് എവുപ്രാസ്യമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച സുദിനത്തില്‍ സമൂഹ മാമ്മോദീസ നടന്നത്. പതിനഞ്ചുപേരില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കു നല്കിയ മാമ്മോദീസാപ്പേരും എവുപ്രാസ്യ. രണ്ടു പെണ്‍കുട്ടികള്‍ക്കു റോസ എന്നും.

എവുപ്രാസ്യ ജ്ഞാനസ്നാന മന്ദിരത്തില്‍ രാവിലെ 11 ഓടെയാണു തൃശൂര്‍ ജില്ലയിലെ വിവിധ ഇടവകകളില്‍നിന്നുള്ള 15 കുട്ടികളുടെ മാമോദീസ നടത്തിയത്. എവുപ്രാസ്യമ്മയെ മാമ്മോദിസ മുക്കിയതും 300 വര്‍ഷത്തിലധികം പഴക്കമുള്ളതുമായ കരിങ്കല്ലില്‍ തീര്‍ത്ത മാമ്മോദിസാത്തൊട്ടിയില്‍ നടത്തിയ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം ധാരാളം വിശ്വാസികളും സന്നിഹിതരായിരുന്നു.

നെന്മണിക്കര ഇടവകയിലെ ചാക്കോള സിജോ - രേഷ്മ ദമ്പതികളുടെ മകള്‍ ആന്‍ലിയ ഫെറ, പീച്ചി ഇടവകയിലെ റെജീഷ് - ജോബിത ദമ്പതികളുടെ മകള്‍ മിന്ന റോസ് എന്നീ കുട്ടികള്‍ക്കാണു മാമ്മോദീസാപ്പേരായി എവുപ്രാസ്യ എന്നു നല്‍കിയത്. കയ്പമംഗലം ഇടവകയിലെ ജോര്‍ജ് - നിഷ ദമ്പതികളുടെ മകള്‍ ജൂവല്‍ മറിയ, പഴുവില്‍ ഇടവകയിലെ ചാലിശേരി ടെസ്റിന്‍ - ഡെലീന ദമ്പതികളുടെ മകള്‍ ലിയ എന്നീ കുട്ടികള്‍ക്കു എവുപ്രാസ്യമ്മയുടെ യഥാര്‍ഥ പേരായ റോസ എന്നുനല്കി.


എടത്തിരുത്തി ഫെറോന വികാരി ഫാ.പോള്‍ ഇളങ്കുന്നപ്പുഴ മാമ്മോദീസാ ചടങ്ങുകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. അസിസ്റന്റ് വികാരി ഫാ.ജെയ്സണ്‍ അടയ്ക്കാപ്പറമ്പില്‍, ഫാ.ജോയ് പുളിക്കന്‍, ഫാ.ജോയ് ചാലിശേരി സിഎംഐ, ഫാ.റൂപ്പര്‍ട്ട് പാനികുളം സിഎംഐ, ഫാ.സെബാസ്റ്യന്‍ വലിയവീട്ടില്‍ തുടങ്ങിയ വൈദികര്‍ സഹകാര്‍മികരായിരുന്നു. തിരക്കുമൂലം മാമ്മോദീസാ ചടങ്ങുകള്‍ നേരില്‍ കാണാന്‍ സാധിക്കാത്ത നിരവധി വിശ്വാസികള്‍ പള്ളി അങ്കണത്തില്‍ സ്ഥാപിച്ച സിസിടിവിയിലൂടെ കണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.