ജാമ്യം റദ്ദാക്കിയ ജില്ലാ സെഷന്‍സ് കോടതി നടപടി ശരിവച്ചു
Sunday, November 23, 2014 12:14 AM IST
കൊച്ചി: തലശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ ജില്ലാ സെഷന്‍സ് കോടതി നടപടി ഹൈക്കോടതി ശരിവച്ചു. തലശേരി സ്വദേശി എം. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റീസ് ബി. കെമാല്‍ പാഷയുടെ ഉത്തരവ്.

ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണു സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കിയത്. പെണ്‍കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. എന്നാല്‍, ഈ ആരോപണത്തിനു തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, കോടതി പെണ്‍കുട്ടിയുടെ വാക്കുകളാണു വിശ്വസിച്ചത്. കോടതി വസ്തുതകള്‍ മനസിലാക്കാതെയാണു നടപടി സ്വീകരിച്ചതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.


ക്രിമിനല്‍ നടപടിക്രമത്തിലെ 439 (2) പ്രകാരം ഇത്തരം കേസുകളില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായാല്‍ പോലും ദുര്‍ബലരുടെ ഭാഗത്തു കോടതി നില്‍ക്കേണ്ടതുണ്െടന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രതിക്കൊപ്പം ഇരകള്‍ക്കും നീതി ലഭിക്കണം. വിചാരണയുടെ സമയത്തു കോടതി ഇരയുടെ ഭാഗം അവഗണിക്കാന്‍ ഇടയാകരുത്. അതുകൊണ്ടു കീഴ്ക്കോടതിയുടെ നടപടി തെറ്റാണെന്നു പറയാനാവില്ല. ഈ സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്നു സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.