കരാറുകാര്‍ക്ക് ഇനി പണം ബാങ്ക് അക്കൌണ്ട് വഴി
കരാറുകാര്‍ക്ക് ഇനി പണം ബാങ്ക് അക്കൌണ്ട് വഴി
Sunday, November 23, 2014 11:48 PM IST
കൊച്ചി: ഗവണ്‍മെന്റ് കരാറുകാര്‍ക്കു നല്‍കാനുള്ള പണം ബാങ്ക് അക്കൌണ്ട് വഴിയാക്കിയാന്‍ ധനകാര്യവകുപ്പും വിവിധ ബാങ്കുകളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയാണെന്നും എത്രയും വേഗം ഇതു നടപ്പാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന കേരള നിര്‍മിതി ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണം ബാങ്ക് അക്കൌണ്ട് വഴിയാക്കിയാല്‍ കുടിശികയില്ലാതെ മുന്നോട്ടുപോകാന്‍ കഴിയും. സര്‍ക്കാരിനും ഇതുകൊണ്ടു മെച്ചമുണ്ട്. കരാറുകാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നുണ്ട്. ഇപ്പോള്‍ നേരിടുന്ന കുടിശികപ്രശ്നം എത്രയും വേഗം പരിഹരിക്കാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. പത്തു മാസത്തെ കുടിശികയാണു നല്‍കാനുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാലു മാസത്തില്‍ കൂടുതല്‍ കുടിശിക വന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് താമസത്തിനു കാരണം.


എങ്ങനെയെങ്കിലും ടെന്‍ഡര്‍ തരപ്പെടുത്തി തട്ടിക്കൂട്ടി നിര്‍മാണം നടത്താതെ ഗുണനിലവാരം മെച്ചപ്പെടുത്തി സമയബന്ധിതമായി ജോലി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി അവലോകന സമിതിയംഗം ആര്‍. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. കണ്‍വീനര്‍ കെ.ഡി. ജോര്‍ജ് നന്ദി പറഞ്ഞു. രാവിലെ നടന്ന സെഷനില്‍ സിപിഡബ്ള്യുഡി ചീഫ് എന്‍ജിനിയര്‍ എ. ആണ്ടീശ്വരന്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ചീഫ് എന്‍ജിനിയര്‍ പി.കെ. സതീശന്‍, പിഡബ്ള്യുഡി ചീഫ് എന്‍ജിനിയര്‍ കെ.പി. പ്രഭാകരന്‍, എന്‍ജിനിയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി. വിനയന്‍ തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിച്ചു. ഉച്ചകോടി നാളെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.