പിടിച്ചെടുത്ത വാഹനങ്ങള്‍ വഴിയിലോ വഴിയോരത്തോ സൂക്ഷിക്കരുതെന്നു ഹൈക്കോടതി
പിടിച്ചെടുത്ത വാഹനങ്ങള്‍ വഴിയിലോ വഴിയോരത്തോ സൂക്ഷിക്കരുതെന്നു ഹൈക്കോടതി
Saturday, November 22, 2014 12:15 AM IST
കൊച്ചി: പോലീസും മറ്റും വിവിധ കേസുകളില്‍ പിടികൂടുന്ന വാഹനങ്ങള്‍ റോഡുകളിലോ റോഡരുകിലോ കൊണ്ടുവന്നിട്ട് ജനങ്ങള്‍ക്കു ശല്യമുണ്ടാക്കരുതെന്നു ഹൈക്കോടതി.

ഈ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പാലിക്കുന്നുണ്െടന്നു സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ ഉറപ്പുവരുത്തണമെന്നും ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

പോലീസും മറ്റും പിടികൂടുന്ന വാഹനങ്ങള്‍ വഴിയോരത്തും വഴിയിലുമായി നാളുകളോളം ഇടുന്നതു പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണിച്ച് കണ്ണൂരിലെ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ എസ്. ഗോപാലകൃഷ്ണ ഷേണായിയാണു ഹൈക്കോടതിയെ സമീപിച്ചത്.

വാഹനം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടു വാഹനത്തിന്റെ ഉടമകള്‍ സമീപിച്ചാല്‍ വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കുന്നുണ്െടന്നു ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസുകള്‍ ഉള്ളതിനാലും കണ്ടുകെട്ടല്‍ അന്തിമമാക്കാത്തതിനാലും നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടാകുന്നു.

വാഹനം വിട്ടുനല്‍കുന്നതിനുളള മൂല്യം നല്‍കാന്‍ ഉടമകള്‍ തയാറാകാത്തതും പ്രശ്നം സൃഷ്ടിക്കുന്നു. ഉടമകള്‍ വാഹനം തിരിച്ചെടുക്കാതെ പിന്മാറുന്നു. വിവിധ കേസുകളില്‍ പിടികൂടുന്ന വാഹനങ്ങള്‍ ദേശീയപാതയുടെയും പൊതുമരാമത്തു വകുപ്പ് റോഡുകളുടെയും പാര്‍ശ്വങ്ങളിലായി ഇടുന്നത് ഒഴിവാക്കാനായി 2009ല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വകുപ്പുമേധാവികളുടെ യോഗം ഒരു മാസത്തില്‍ കൂടുതല്‍ കാലം ഇത്തരം വാഹനങ്ങള്‍ ഇടാതിരിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതു സംബന്ധിച്ചുമറ്റ് ഉത്തരവുകളും പുറത്തിറക്കിയിട്ടുണ്ട്. പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും കഴിഞ്ഞ ജൂലൈ 19നു നിര്‍ദേശം നല്‍കിയിരുന്നു.


പിഴയൊടുക്കാത്തതും അബ്കാരി കേസില്‍ പിടികൂടിയവയും ഉള്‍പ്പെടെ 22,257 വാഹനങ്ങള്‍ ഇപ്പോള്‍ വിവിധ സ്റ്റേഷന്‍ പരിധികളില്‍ കിടപ്പുണ്ട്. സാധ്യമായിടത്തോളം വാഹനങ്ങള്‍ വഴിയിലിടരുതെന്നും ഗതാഗതം തടസപ്പെടുത്തരുതെന്നും ബന്ധപ്പെട്ട വകുപ്പുകളോടു നിര്‍ദേശിച്ചിട്ടുണ്ട്.

കേസുകളും മറ്റും തീരാനുള്ളതിനാല്‍ വാഹനങ്ങള്‍ അത്രവേഗം ഒഴിവാക്കാനാവില്ലെങ്കിലും പരമാവധി ശ്രമിക്കുന്നുണ്െടന്നും ഡിജിപി കോടതിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.