ടി.ഒ. സൂരജിനെതിരേ കര്‍ശന നടപടി സ്വീകരിക്കണം: പിണറായി വിജയന്‍
ടി.ഒ. സൂരജിനെതിരേ കര്‍ശന നടപടി സ്വീകരിക്കണം: പിണറായി വിജയന്‍
Friday, November 21, 2014 12:08 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിനെ അഴിമതിയുടെ വിളനിലമാക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു നീക്കംചെയ്യാന്‍ അടിയന്തര നടപടിയെടുക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

വിജിലന്‍സ് പരിശോധനയില്‍ അവിഹിത സ്വത്തുക്കള്‍ വന്‍തോതില്‍ കണ്െടത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തിട്ടും സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ഈ അഴിമതിക്കു പിന്നിലെ കൂട്ടുപങ്കാളികളെക്കൂടി പുറത്തുകൊണ്ടുവരാനുള്ള അന്വേഷണവും വേണം. മന്ത്രി ഓഫീസുകളില്‍ അടക്കം കൈക്കൂലി ഇടപാട് നടക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. ഇതിനു മധ്യേയാണ് ഒരു ഐഎഎസ് ഓഫീസറുടെ അവിഹിത സ്വത്തിന്റെ ഇടപാടുകള്‍ പുറത്തുവന്നിരിക്കുന്നത്.


ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ കേസില്‍ സംസ്ഥാനത്ത് ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷനിലാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ ഓഫീസുകളടക്കം അവിഹിത പണമിടപാടുകളുടെ കേന്ദ്രങ്ങളായിരിക്കുന്നു എന്ന ആക്ഷേപം ദിനംതോറും വാര്‍ത്തകളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇതെല്ലാം നേരിട്ടറിയാവുന്ന ഉദ്യോഗസ്ഥരും അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ്ടിറങ്ങുകയാണ്. അവിഹിത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് കേസ് എടുത്തിരിക്കുന്ന സൂരജ് നടത്തിയ അഴിമതി ഇടപാടുകള്‍ സമഗ്രമായി അന്വേഷിക്കണം. ഇക്കാര്യത്തില്‍ പങ്കാളിത്തമുള്ളവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.