ലഭിക്കേണ്ടവര്‍ക്കു പട്ടയം നല്‍കുകയാണു ലക്ഷ്യം: മുഖ്യമന്ത്രി
ലഭിക്കേണ്ടവര്‍ക്കു പട്ടയം നല്‍കുകയാണു ലക്ഷ്യം: മുഖ്യമന്ത്രി
Thursday, October 30, 2014 12:20 AM IST
തിരുവനന്തപുരം: പട്ടയം ലഭിക്കേണ്ടവര്‍ക്ക് അതു നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ കോട്ടയം, പത്തനംതിട്ട മേഖലകളിലെ പട്ടയവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹിക്കുന്നവര്‍ക്കു പട്ടയം ലഭിക്കുന്നതിനായി സ്വീകരിക്കാവുന്ന എല്ലാ നടപടികള്‍ക്കും സര്‍ക്കാര്‍ തയാറാണ്.

നടപടിയെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്കും വകുപ്പിനും വേണ്ട സംവിധാനമൊരുക്കാനും സര്‍ക്കാര്‍ തയാറാണ്. എന്നാല്‍, ഉത്തരവാദിത്തരാഹിത്യത്തോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരം പെരുമാറ്റങ്ങളനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ പെരുനാട് പഞ്ചായത്തില്‍ വരുന്ന പമ്പാവാലി പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നു നിഗമനം വന്നിരുന്നു. പട്ടയം നല്‍കിയിരുന്നെങ്കിലും സ്ഥലത്തെ മരംമുറിക്കാന്‍ അനുമതി നല്‍കാതിരുന്ന പശ്ചാത്തലത്തില്‍ റവന്യു-വനം വകുപ്പ് സംയുക്തമായി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ വനംവകുപ്പ് അധികൃതര്‍ ഒപ്പുവച്ചിരുന്നില്ല എന്നു വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഡിഎഫ്ഒ റിപ്പോര്‍ട്ടില്‍ ഒപ്പുവച്ചു. ഇതേത്തുടര്‍ന്ന് റവന്യു വകുപ്പ് അധികൃതര്‍ ആവശ്യമായ രേഖകള്‍ നവംബര്‍ ഒന്നിനുള്ളില്‍ വനംവകുപ്പിനു നേരിട്ട് കൈമാറണമെന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തുടര്‍ന്നു വനം വകുപ്പ് റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറണം. കേന്ദ്രമന്ത്രിയുമായി മുഖ്യമന്ത്രി നേരിട്ടു സംസാരിക്കും.


കോട്ടയം ജില്ലയിലെ എരുമേലി, മുണ്ടക്കയം മുതലായ പ്രദേശങ്ങളിലെയും പത്തനംതിട്ട ജില്ലയിലെ കടുമീന്‍ചിറ, മണ്ണടിശാല പ്രദേശങ്ങളിലെയും അര്‍ഹരായവരെ കണ്െടത്തി പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ചു സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ റവന്യുമന്ത്രി അടൂര്‍ പ്രകാശ്, സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എംഎല്‍എമാരായ ശിവദാസന്‍ നായര്‍, രാജു ഏബ്രഹാം, എന്‍. ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.