പാചകവാതകത്തിന് 3.50 രൂപ കൂടി
പാചകവാതകത്തിന് 3.50 രൂപ കൂടി
Saturday, October 25, 2014 11:56 PM IST
കൊച്ചി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി. സബ്സിഡിയുള്ളതും സബ്സിഡിയില്ലാത്തതുമായ സിലിണ്ടറുകള്‍ക്ക് 3.50 രൂപയാണു കൂട്ടിയത്. പുതുക്കിയ വില വ്യാഴാഴ്ച രാത്രി മുതല്‍ നിലവില്‍ വന്നു. ഏജന്‍സികളുടെ കംപ്യൂട്ടര്‍ അപ്ഡേഷന്‍ ഇന്നലെ രാവിലെ പൂര്‍ത്തിയായി.

കമ്മീഷന്‍ കൂട്ടിയെന്ന അറിയിപ്പും പാചകവാതക വിതരണക്കാര്‍ക്കു ലഭിച്ചു. ഇതോടെ കേരളത്തില്‍ സബ്സിഡിയുള്ള പാചകവാതകത്തിനു സിലിണ്ടറിന് 443.50 രൂപയായി. 440 ആയിരുന്നു നിലവിലെ വില. സിലിണ്ടര്‍ ഒന്നിന് 40 രൂപയായിരുന്ന വിതരണക്കാരുടെ കമ്മീഷന്‍. 3.50 രൂപ കൂടി ഇപ്പോള്‍ 43.50 രൂപയായി. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 925.50 രൂപയാണ് വില. 922 രൂപയായിരുന്നു നിലവിലെ വില. എന്നാല്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. പ്രാദേശികമായ കയറ്റിറക്കുകൂലി ഇതിനു പുറമേ നല്‍കണമെന്നു വിതരണക്കാര്‍ പറഞ്ഞു.


വര്‍ഷത്തിലൊരിക്കല്‍ വിതരണക്കാരുടെ കമ്മീഷന്‍ എണ്ണക്കമ്പനികള്‍ കൂട്ടാറുണ്ട്. കഴിഞ്ഞ ജൂലൈയില്‍ നടപ്പാക്കേണ്ടിയിരുന്ന വര്‍ധനയാണ് ഇതെന്ന് ഓള്‍ ഇന്ത്യ ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ അറിയിച്ചു. കമ്മീഷന്‍ ഉടനെ കൂട്ടണമെന്ന് അസോസിയേഷന്‍ എണ്ണക്കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാരിനും നിവേദനം സമര്‍പ്പിച്ചിരുന്നു. വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം മൂന്നു രൂപയാണു കൂട്ടിയത്.

ആഗോളവിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയില്‍ വര്‍ധനയില്ലാത്തതിനാല്‍ മറ്റു വിലവര്‍ധനയ്ക്കു സാധ്യതയില്ലെന്നു ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ കേരള ഘടകം സെക്രട്ടറി ജോര്‍ജ് മാത്യു ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.