നിര്‍ത്തിയിടുന്ന ട്രെയിനുകളുടെ രണ്ടറ്റത്തും ഇനി പോലീസ്
നിര്‍ത്തിയിടുന്ന ട്രെയിനുകളുടെ രണ്ടറ്റത്തും ഇനി പോലീസ്
Wednesday, October 22, 2014 12:33 AM IST
കണ്ണൂര്‍: നിര്‍ത്തിയിടുന്ന ട്രെയിനുകളുടെ രണ്ടറ്റത്തുമായി ഇനിമുതല്‍ സുരക്ഷയ്ക്കു പോലീസുകാരെ വിന്യസിച്ചു റെയില്‍വേ പ്ളാറ്റ്ഫോമുകളില്‍ സുരക്ഷ ശക്തമാക്കുമെന്നു റെയില്‍വേ എസ്പി വി.സി. മോഹനന്‍. ട്രെയിനില്‍ തീകൊളുത്തി സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റേഷന്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

യാത്ര അവസാനിപ്പിച്ചശേഷം റെയില്‍വേ സ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന ട്രെയിനുകളിലും പോലീസ് പരിശോധന നടത്തും. ടിക്കറ്റില്ലാതെ പ്ളാറ്റ്ഫോമുകളില്‍ പ്രവേശിക്കുന്നതു കര്‍ശനമായി തടയും. ജീവനക്കാരുടെ കുറവാണ് ഇതിനു തടസം. റെയില്‍വേ പോലീസില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ ശമ്പളത്തിന്റെ അമ്പതു ശതമാനം തുക റെയില്‍വേ പോലീസാണു വഹിക്കേണ്ടത്. ഇതുകാരണം റെയില്‍വേയുടെ അനുമതി ലഭിക്കാനുള്ള കാലതാമസമാണു റെയില്‍വേ പോലീസില്‍ കൂടുതല്‍ പേരെ നിയമിക്കുന്നതിനു തടസമെന്നും എസ്പി പറഞ്ഞു.

ട്രെയിനില്‍ യാത്രക്കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചുകഴിഞ്ഞു. മരിച്ച സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്തത് വേഗത്തിലുള്ള അന്വേഷണത്തിനു പ്രതിസന്ധി സൃഷ്ടിച്ചു. രണ്ടുതവണ പോലീസ് ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. മറ്റുള്ള തെളിവുകള്‍വച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മദ്യമാണോ മണ്ണെണ്ണയാണോ ഒഴിച്ചു തീകൊളുത്തിയതെന്നതു വ്യക്തമായിട്ടില്ല.


ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു രേഖാചിത്രം തയാറാക്കിയത്. ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും എസ്പി മോഹനന്‍ പറഞ്ഞു.

അക്രമമുണ്ടായ ട്രെയിന്‍ ബോഗിയും എസ്പി സന്ദര്‍ശിച്ചു. റെയില്‍വേ ഡിവൈഎസ്പി ഒ.കെ. ശ്രീരാമന്‍, എസ്ഐ ഐ.വി. രവീന്ദ്രന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജനുമായും എസ്പി മോഹനന്‍ ചര്‍ച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.