ആദ്യഹജ്ജ് സംഘം കരിപ്പൂരില്‍ മടങ്ങിയെത്തി
Tuesday, October 21, 2014 12:37 AM IST
കൊണ്േടാട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോയ ആദ്യഹജ്ജ് സംഘം കരിപ്പൂരില്‍ മടങ്ങിയെത്തി. ആദ്യഹജ്ജ് വിമാനം നിശ്ചിതഷെഡ്യൂളില്‍നിന്നു 20 മിനിറ്റ് നേരത്തെയാണു കരിപ്പൂരിലെത്തിയത്. 346 ഹാജിമാരാണ് ആദ്യസംഘത്തിലുണ്ടായിരുന്നത്.

മക്കയിലും മദീനയിലും സേവനങ്ങള്‍ മികച്ചതായിരുന്നുവെന്നും പ്രയാസങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ഹജ്ജ് കമ്മിറ്റിയുടെ പുതിയ പരിഷ്കാരങ്ങള്‍ ആശ്വാസമായെന്നും മടങ്ങിയെത്തിയ ഹാജിമാര്‍ പറഞ്ഞു. മദീനയില്‍നിന്നുള്ള വിമാനം രാവിലെ 9.50നാണ് കരിപ്പൂരില്‍ വന്നിറങ്ങിയത്. നാലുപേര്‍ അസുഖം മൂലം എത്തിയിട്ടില്ല. ഇവര്‍ അടുത്ത വിമാനങ്ങളിലായി എത്തും. ഹാജിമാരുടെ തിരിച്ചു വരവ് മുന്‍ നിര്‍ത്തി കരിപ്പുര്‍ ഹജ്ജ് ടെര്‍മിനലില്‍ വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പുമുസ്ല്യാര്‍, എംഎല്‍എ കെ.മുഹമ്മദുണ്ണി ഹാജി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഇതോടെ കേരളത്തിലേക്കുള്ള ഹജ്ജ് മടക്കസര്‍വീസുകള്‍ക്കു തുടക്കമായി. സൌദി എയര്‍ലൈന്‍സ് 19 സര്‍വീസുകളിലായാണ് ഹാജിമാരെ മദീനയില്‍ നിന്നും കരിപ്പൂരിലെത്തിക്കുന്നത്. 22, 26, 30 നവംബര്‍ മൂന്ന് തിയതികളില്‍ രണ്ട് വിമാനങ്ങളും മറ്റുദിവസങ്ങളില്‍ ഓരോ വിമാനവും ഹജ്ജ് സര്‍വീസ് നടത്തും. രണ്ട് വിമാനങ്ങള്‍ 450 പേര്‍ക്കു സഞ്ചരിക്കാവുന്ന ജംബോ വിമാനങ്ങളും മറ്റുള്ളവ 350 പേര്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്നവയുമാണ്. മുഴുവന്‍ വിമാനങ്ങളും മദീനയില്‍നിന്നാണു കരിപ്പൂരിലെത്തുന്നത്. ഹജ്ജ് കഴിഞ്ഞ മദീനയിലെത്തിയ ഹാജിമാര്‍ ഒരാഴ്ച അവിടെ താമസിച്ച ശേഷമാണു മടങ്ങുന്നത്.


കരിപ്പൂര്‍ വിമാനത്താവളം വഴി 6850 പേരാണ് ഇത്തവണ ഹജ്ജിനു പുറപ്പെട്ടത്. അവസരം ലഭിച്ച 48 പേര്‍ മുംബൈ വഴി ഹജ്ജിനു പോയിട്ടുണ്ട്. ലക്ഷദ്വീപില്‍നിന്ന് 298 പേരും മാഹിയില്‍നിന്ന് 33 പേരും സംസ്ഥാന ഹജ്ജ് ക്യമ്പ് മുഖേന കരിപ്പൂര്‍ വഴിയാണു ഹജ്ജിനു പോയത്. ഹജ്ജിനു പോയവരില്‍ ഏഴുപേര്‍ ഇതുവരെ മക്കയില്‍ മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.