മുന്നോക്ക വികസന കോര്‍പറേഷന്‍: നിയമഭേദഗതിക്കെതിരേ കെഎസ്യു
Tuesday, October 21, 2014 12:29 AM IST
ആലപ്പുഴ: ആര്‍. ബാലകൃഷ്ണപിള്ളയ്ക്കു മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു തുടരുന്നതിനായി നിയമഭേദഗതികള്‍ കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കെഎസ്യു രംഗത്ത്. സര്‍ക്കാരിന്റെ ഈ നീക്കം പിള്ളയുടെ പാദത്തിനനുസരിച്ചു ചെരുപ്പു മുറിക്കുന്ന തരത്തിലുള്ളതാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ചെയര്‍മാന്റെ യോഗ്യത സംബന്ധിച്ച് ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തരുതെന്നും കെഎസ്യു പ്രസിഡന്റ് ആവശ്യപ്പെട്ടു.

കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ വിസി നിയമനത്തില്‍ കെഎസ്യുവിന്റെ അതൃപ്തി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനം അറിഞ്ഞശേഷം തുടര്‍പ്രക്ഷോഭങ്ങളെക്കുറിച്ച് ആലോചിക്കും. സര്‍വകലാശാലകള്‍ സാമുദായികവത്കരണവും രാഷ്ട്രീയവത്കരണവും മൂലം സര്‍വവൈകല്യശാലകളായി മാറിയിരിക്കുകയാണ.് സര്‍വകലാശാലകളില്‍ അക്കാദമിക്വത്കരണവും യോഗ്യതാവത്കരണവുമാണ് നടത്തേണ്ടത്. സാമുദായിക വത്കരണത്തിന്റെ ഫലമായി സര്‍വകലാശാല വിദ്യാഭ്യാസരംഗം താറുമായിരിക്കുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനം സാമുദായിക സംഘടനകള്‍ക്ക് സംസ്ഥാനത്ത് വീതം വച്ചുനല്കിയിരിക്കുന്ന അവസ്ഥയാണ്.


സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് രണ്ടായി വിഭജിക്കണമെന്നും ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം എന്നിങ്ങനെ വിഭജിച്ച് രണ്ട് മന്ത്രാലയങ്ങളുണ്ടാകണമെന്നും ജോയി ആവശ്യപ്പെട്ടു. കെഎസ്യു സംസ്ഥാന കമ്മിറ്റി ലഹരി വിമുക്ത അക്രമവിമുക്ത കാമ്പസ് എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച സംസ്ഥാന ജാഥയുടെ ജില്ലയിലെ പര്യടനവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് കെഎസ്് യു നിലപാടുകള്‍ വ്യക്തമാക്കിയത്.

എന്‍എസ്യു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എസ്. ശരത്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ.എം. രോഹിത്, ദേവദാസ് മല്ലന്‍, വിനു ചുള്ളിയില്‍, മുഹമ്മദ് അസ്ലം, ടിജിന്‍ ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.