ചേരിപ്പോര്: യുഡിഎഫിന് അങ്കമാലി നഗരസഭയും നഷ്ടമായി
ചേരിപ്പോര്: യുഡിഎഫിന് അങ്കമാലി നഗരസഭയും നഷ്ടമായി
Tuesday, October 21, 2014 12:28 AM IST
അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്തിനു പിന്നാലെ അങ്കമാലി നഗരസഭയും യുഡിഎഫിനു നഷ്ടമായി. കോണ്‍ഗ്രസിലെ ചേരിപ്പോര് മുതലെടുത്ത എല്‍ഡിഎഫ് നഗരസഭാ ഭരണം പിടിച്ചെടുത്തു. ജനതാദളിലെ ബെന്നി മൂഞ്ഞേലിയാണു പുതിയ ചെയര്‍മാന്‍. ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസിലെ കെ.എ. പൌലോസും വില്‍സണ്‍ മുണ്ടാടനുമായിരുന്നു മറ്റു സ്ഥാനാര്‍ഥികള്‍. കെ.എ. പൌലോസായിരുന്നു യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി.

ആദ്യറൌണ്ടില്‍ കെ.എ. പൌലോസിനു 13ഉം ബെന്നി മൂഞ്ഞേലിക്ക് 12ഉം വില്‍സണ്‍ മുണ്ടാടനു അഞ്ചും വോട്ടുകള്‍ ലഭിച്ചു. കുറഞ്ഞ വോട്ടു ലഭിച്ച വില്‍സണ്‍ പുറത്തായി. രണ്ടാം റൌണ്ടില്‍ 16 വോട്ടുകള്‍ നേടി ബെന്നി മൂഞ്ഞേലി വിജയം ഉറപ്പിക്കുകയായിരുന്നു. കെ.എ. പൌലോസിനു 13 വോട്ടു തന്നെ ലഭിച്ചു. ഒരു വോട്ട് അസാധുവായി.

കോണ്‍ഗ്രസിലെ സി.കെ. വര്‍ഗീസ് രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കാന്‍ കഴിയാതിരുന്നതാണു യുഡിഎഫിനു ഭരണം നഷ്ടപ്പെടാന്‍ കാരണം. കോണ്‍ഗ്രസ് അംഗങ്ങള്‍ മൂന്നു ചേരിയിലായിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ക്കു പുറമെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട സി.കെ. വര്‍ഗീസിന്റെയും കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര അംഗമായി മത്സരിച്ചു ജയിക്കുകയും പിന്നീടു കോണ്‍ഗ്രസില്‍ ചേക്കേറുകയും ചെയ്ത വില്‍സണ്‍ മുണ്ടാടന്റെയും നേതൃത്വത്തിലായിരുന്നു മൂന്നാമത്തെ ചേരി. തെരഞ്ഞെടുപ്പിനു മുമ്പ് വിപ്പ് നല്‍കാനായി വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിപ്പ് കൈപ്പറ്റാതെ പത്ത് കൌണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയിരുന്നു. പ്രശ്നപരിഹാരത്തിനായി പല പ്രാവശ്യം മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. സി.കെ.വര്‍ഗീസ് ചെയര്‍മാനായിരിക്കുമ്പോള്‍ യുഡിഎഫിന് 18ഉം എല്‍ഡിഎഫിന് 12 ഉം അംഗങ്ങളാണുണ്ടായിരുന്നത്. സി.കെ.വര്‍ഗീസിനെ കോണ്‍ഗ്രസ് പുറത്താക്കിയതോടെ യുഡിഎഫിന്റെ അംഗബലം 17 ആയി കുറഞ്ഞു. എങ്കിലും ഒന്നിച്ചുനിന്നിരുന്നുവെങ്കില്‍ ഭരണം യുഡിഎഫിനു നഷ്ടമാകില്ലായിരുന്നു.


കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിനെ തുടര്‍ന്ന് മൂക്കന്നൂര്‍ പഞ്ചായത്ത് ഭരണവും അടുത്തയിടെ യുഡിഎഫിനു നഷ്ടമായിരുന്നു. യുഡിഎഫിനു ഭൂരിപക്ഷമുള്ളപ്പോള്‍ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്ത ചരിത്രം അങ്കമാലി നഗസഭയില്‍ മുമ്പും ഒന്നിലധികം തവണ ഉണ്ടായിട്ടുണ്ട്. അങ്കമാലി നഗരസഭയില്‍ ഇതു രണ്ടാം പ്രാവശ്യമാണ് ജനതാദള്‍ അംഗം ചെയര്‍മാനാകുന്നത.് ഇപ്പോഴത്തെ എംഎല്‍എയായ ജോസ് തെറ്റയില്‍ 25 വര്‍ഷം മുമ്പ് ചെയര്‍മാനായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.