ആര്‍ടി ഓഫീസുകളിലെ ഫാസ്റ്ട്രാക്ക് സേവനം പാളുന്നു
Monday, October 20, 2014 12:02 AM IST
കോഴിക്കോട്: ആര്‍ടി ഓഫീസുകളില്‍ ബുധനാഴ്ചകളില്‍ ലഭിക്കേണ്ട ഫാസ്റ് ട്രാക്ക് സേവനം പലേടത്തും പാളുന്നു. ആര്‍ടി ഓഫീസുകളില്‍ അത്യാവശ്യ സേവനങ്ങള്‍ ബുധനാഴ്ചകളിലും ചെയ്തു കൊടുക്കണമെന്നു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, പല ഓഫീസുകളിലും ബുധനാഴ്ചകളില്‍ ജീവനക്കാരില്ലാത്ത അവസ്ഥയാണ്.

2012 ജൂണ്‍ ആറിനായിരുന്നു നികുതി പിരിവില്‍ വീഴ്ച പറ്റാത്ത രീതിയില്‍ ബുധനാഴ്ചകളില്‍ അത്യാവശ്യ സേവനങ്ങള്‍ ചെയ്തു കൊടുക്കണമെന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കിയത്. ഇതു ജൂണ്‍ 23 മുതല്‍ പ്രാവര്‍ത്തികമാക്കി. എന്നാല്‍, ഇപ്പോള്‍ പല ആര്‍ടി ഓഫീസുകളിലും ബുധനാഴ്ചകളിലെ ഫാസ്റ് ട്രാക്ക് സേവനം ജനങ്ങള്‍ക്കു ലഭിക്കുന്നില്ല.

ബുധനാഴ്ച നികുതിപിരിവിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പുറത്തേക്കു പോകുന്നതിനാല്‍ ടാക്സ് കൌണ്ടര്‍ ഒഴികെ മറ്റ് ഓഫീസുകളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. വാഹന ഉടമകളില്‍നിന്നു കടുത്ത പ്രതിഷേധമുയര്‍ന്നതോടെയാണു ബുധനാഴ്ചകളില്‍ സേവനം ഉറപ്പാക്കി ഫാസ്റ് ട്രാക്ക് സൌകര്യം ഏര്‍പ്പെടുത്തിയത്. രേഖകളുമായി നേരിട്ടെത്തുന്ന അപേക്ഷകന് 30 മിനിട്ടിനുള്ളില്‍ അതിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കുകയെന്നതാണ് ആര്‍ടി, സബ് ആര്‍ടി ഓഫീസുകള്‍ക്ക് അനുവദിച്ച ഫാസ്റ് ട്രാക്ക് കൌണ്ടര്‍കൊണ്ട് ഉദ്ദേശിച്ചിരുന്നത്.


ലൈസന്‍സ് പുതുക്കല്‍, വിലാസത്തില്‍ തിരുത്ത് വരുത്തല്‍, ഡ്യൂപ്ളിക്കറ്റ് സംബന്ധമായ കാര്യങ്ങള്‍ എന്നിവയും കണ്ടക്ടര്‍ ലൈസന്‍സ്, പെര്‍മിറ്റ്, വാഹന സംബന്ധമായ അത്യാവശ്യ കാര്യങ്ങള്‍ ഇവയെല്ലാം ഫാസ്റ് ട്രാക്ക് സേവനം വഴി ലഭ്യമാക്കണമെന്നാണു നിയമം. ആര്‍ടി ഓഫീസുകളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെയും സബ് ആര്‍ടി ഓഫീസുകളില്‍ ഉച്ചയ്ക്കു രണ്ടു മുതല്‍ അഞ്ചുവരെയുമാണു ഈ സേവനം ലഭ്യമാക്കേണ്ടത്. പക്ഷേ, ബുധനാഴ്ചകളിലെത്തുന്നവര്‍ക്കു ഇപ്പോള്‍ യാതൊരു സേവനവും ലഭിക്കുന്നില്ലെന്നതാണു സത്യം. ഓരോ ബുധനാഴ്ചയിലും ജോലി ചെയ്യേണ്ട ക്ളാര്‍ക്കുമാരെയും സൂപ്പര്‍വൈസറി ഉദ്യോഗസ്ഥരെയും നിര്‍ബന്ധമായും നിര്‍ദേശിക്കണമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കിയിട്ടില്ല. ആവശ്യത്തിനു ജീവനക്കാരില്ലെന്നതാണ് ഉദ്യോഗസ്ഥര്‍ നിരത്തുന്ന കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.