ഇടതു യുവജന സംഘടനകളുടെ അനിശ്ചിതകാല നിരാഹാര സമരം 14 മുതല്‍
Thursday, October 2, 2014 12:23 AM IST
തിരുവനന്തപുരം: ഇടതു യുവജന സംഘടനാ നേതാക്കള്‍ ഈ മാസം 14 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. നിയമന നിരോധനം പിന്‍വലിക്കുക, അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ഉടന്‍ നിയമനം നല്‍കുക, തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു നിരാഹാര സമരം. സംസ്ഥാനത്ത് അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്കു പോലും നിയമനം കിട്ടാത്ത അവസ്ഥയാണുള്ളതെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ യുവജന വഞ്ചനയാണു നടത്തുന്നതെന്നും ഇടതുയുവജന സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയില്‍ അഡ്വൈസ് മെമ്മോ ലഭിച്ച 5492 പേര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും നിയമനം ലഭിച്ചിട്ടില്ല. അഡ്വൈസ് മെമ്മോ ലഭിച്ചു മൂന്നു മാസത്തിനകം നിയമനം നല്‍കണമെന്ന ചട്ടം നിലവിലിരിക്കേയാണ് ഈ സ്ഥിതി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി, സംസ്ഥാനത്തു മുപ്പതിനായിരത്തിലധികം തസ്തികകള്‍ അധികമായി ഉണ്ട് എന്നു കണ്െടത്തിയിരിക്കുന്നു. ഇതില്‍ 7500 തസ്തികകള്‍ അടിയന്തരമായി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണു സമരം ആരംഭിക്കുന്നത്.


നിയമനം കാത്തു കഴിയുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും സമരത്തില്‍ പങ്കെടുപ്പിക്കും. ഇതിന്റെ ഭാഗമായി ആറ്, ഏഴ് തീയതികളില്‍ ജില്ലാ തലത്തില്‍ പ്രക്ഷോഭ സന്ദേശ ജാഥകള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് എംഎല്‍എ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അരുണ്‍ ചാണ്ടി, എന്‍വൈസി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബുക്കാന്‍, യൂത്ത് കോണ്‍ഗ്രസ് -എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.