പ്രീമിയം തത്കാല്‍ ക്വോട്ട നിലവില്‍ വന്നു
Thursday, October 2, 2014 12:34 AM IST
വി.ആര്‍. ഹരിപ്രസാദ്

തൃശൂര്‍: തത്കാല്‍ ക്വോട്ടയിലെ പകുതി ടിക്കറ്റുകള്‍ ഉയര്‍ന്ന നിരക്കില്‍ ലഭ്യമാക്കുന്ന പ്രീമിയം തത്കാല്‍ ക്വോട്ട തെരഞ്ഞെടുത്ത ട്രെയിനുകളില്‍ പ്രാബല്യത്തിലായി. സതേണ്‍ റെയില്‍വേയ്ക്കു കീഴില്‍ അഞ്ചു ട്രെയിനുകളിലും, സൌത്ത് സെന്‍ട്രല്‍ റെയില്‍വേയ്ക്കു കീഴിലെ ഏഴു ട്രെയിനുകളിലുമാണ് പുതിയ സ്കീം ഇന്നലെ മുതല്‍ നടപ്പിലായത്. ഇതില്‍ ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസും, തിരുവനന്തപുരം- ഷാലിമാര്‍ എക്സ്പ്രസും ഉള്‍പ്പെടും. ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് നിരക്ക് കൂടുന്നതിനാല്‍ ഈ ക്വോട്ടയില്‍ ടിക്കറ്റിനു കനത്ത തുകയാവും നല്‍കേണ്ടിവരിക.

തത്കാല്‍ ക്വോട്ടയിലെ 50 ശതമാനം ടിക്കറ്റുകളുടെ ബുക്കിംഗ് കഴിഞ്ഞാല്‍ ബാക്കിയുള്ള ടിക്കറ്റുകള്‍ പ്രീമിയം തത്കാല്‍ ക്വോട്ടയിലാണ് അനുവദിക്കുക. ഇതില്‍ ഓരോ പത്തുശതമാനം ടിക്കറ്റുകള്‍ വില്‍ക്കുമ്പോഴും നിരക്ക് 20 ശതമാനംവച്ച് കൂടുന്ന ഡൈനാമിക് പ്രൈസിംഗ് രീതിയാണ് അവലംബിക്കുന്നത്. ഇതനുസരിച്ച് ടിക്കറ്റിന് മൂന്നിരട്ടിവരെ വിലകൂടാം. ഇവ ഓണ്‍ലൈനിലൂടെ മാത്രമേ ബുക്ക് ചെയ്യാനാകൂ. ഈ ടിക്കറ്റുകള്‍ക്ക് ഇളവുകളോ റീഫണ്േടാ നല്‍കില്ല. പുതിയ ക്വോട്ടയില്‍ വെയ്റ്റിംഗ് ലിസ്റ്റും ഉണ്ടാവില്ല. ഉത്സവകാല തിരക്ക് ഒഴിവാക്കാന്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രീമിയം ട്രെയിനുകളിലും ഡിമാന്റ് കൂടുമ്പോള്‍ നിരക്കു കൂടുന്ന ഡൈനാമിക് പ്രൈസിംഗ് രീതിയാണ് അവലംബിക്കുന്നത്. ഇതനുസരിച്ച് ത്രീടയര്‍ എസി ടിക്കറ്റുകള്‍ക്ക് ഏതാണ്ട് വിമാനയാത്രയുടെ തുക മുടക്കേണ്ടിവരുന്നുണ്ട്. പ്രീമിയം ട്രെയിനുകളില്‍ തത്കാല്‍ ക്വോട്ടയില്ല. ഭൂരിപക്ഷം ട്രെയിനുകളിലും തത്കാല്‍ ടിക്കറ്റുകള്‍ക്ക് കനത്ത ഡിമാന്റുള്ളതിനാല്‍ പ്രീമിയം ട്രെയിനുകളെപ്പോലെത്തന്നെ പുതിയ തത്കാല്‍ സ്കീം റെയില്‍വേക്ക് നല്ല വരുമാനം നേടിക്കൊടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.