കാലിക്കട്ട് വൈസ് ചാന്‍സലര്‍ പുറത്തിറക്കിയ മിനിറ്റ്സുകള്‍ ഗവര്‍ണര്‍ റദ്ദാക്കി
Wednesday, October 1, 2014 12:37 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പുറത്തിറക്കിയ രണ്ടു സിന്‍ഡിക്കറ്റ് യോഗങ്ങളുടെ മിനിറ്റ്സുകള്‍ സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ റദ്ദാക്കി. സര്‍വകലാശാലാ ചട്ടം അനുസരിച്ചു മിനിറ്റ്സ് വീണ്ടും സിന്‍ഡിക്കറ്റ് യോഗത്തിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ച് അംഗീകാരം നേടിയെടുക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടു.

ഗവര്‍ണര്‍ക്കുവേണ്ടി ഡപ്യൂട്ടി സെക്രട്ടറി ഡി. സോമരാജ് ഇതുസംബന്ധിച്ചു വൈസ് ചാന്‍സലര്‍ക്കു നിര്‍ദേശം നല്‍കി. കഴിഞ്ഞ ജൂലൈ 19നും ഓഗസ്റ് 18നും ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗങ്ങളുടെ മിനിറ്റ്സില്‍ തര്‍ക്കമുണ്ടാകുകയും ഈ തര്‍ക്കം ഒടുവില്‍ ചാന്‍സലറുടെ മുന്നില്‍ എത്തുകയുമായിരുന്നു.

ജൂലൈ 19ലെ യോഗതീരുമാനങ്ങളില്‍ വിസി സ്വന്തമായി തീരുമാനങ്ങള്‍ എഴുതിച്ചേര്‍ത്തെന്നാണു പ്രധാന പരാതി. കൂടാതെ സിന്‍ഡിക്കറ്റ് അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തിയത്രേ. സിന്‍ഡിക്കറ്റ് എടുക്കാത്ത തീരുമാനങ്ങളും മിനിറ്റ്സില്‍ ഇടം നേടി. ചര്‍ച്ചയില്‍ പോലും വരാത്ത കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുത്തതായും എടുത്തവ ഉള്‍പ്പെടുത്താതെയും ഇറങ്ങിയ മിനിറ്റ്സ് ഓഗസ്റ് 18നു ചേര്‍ന്ന സിന്‍ഡിക്കറ്റിന്റെ അംഗീകാരത്തിനു വന്നു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സിന്‍ഡിക്കറ്റംഗങ്ങള്‍ നിലപാടെടുത്തു. ഒടുവില്‍ അജന്‍ഡ പാസാക്കിയതായി പ്രഖ്യാപിച്ചു വിസി യോഗം പിരിച്ചുവിട്ടു.


ഈ യോഗതീരുമാനങ്ങള്‍ എന്ന പേരില്‍ പുതിയ മിനിറ്റ്സും വിസി പുറത്തിറക്കി. ഇതിനെതിരേയാണ് 14 സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്കു പരാതി നല്‍കിയത്. ഗവര്‍ണറുടെ തീരുമാനം വൈകിയതോടെ അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. രണ്ടാഴ്ചക്കകം തീരുമാനം എടുക്കാന്‍ കോടതി ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കി. സംഭവത്തില്‍ വിസിയോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. തുടര്‍ന്നാണു വിസിയുടെ നടപടി ഗവര്‍ണര്‍ റദ്ദാക്കിയത്. സംസ്ഥാനത്തു സര്‍വകലാശാലകളുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഒരു നടപടിയാണു ഗവര്‍ണര്‍ സ്വീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.