ഹര്‍ത്താല്‍ ആഹ്വാനം മൌലികാവകാശ ലംഘനമല്ലെന്നു പിണറായി
ഹര്‍ത്താല്‍ ആഹ്വാനം മൌലികാവകാശ ലംഘനമല്ലെന്നു പിണറായി
Tuesday, September 23, 2014 12:16 AM IST
കൊച്ചി: ഹര്‍ത്താലിന് ആഹ്വാനം നല്‍കുന്നതു മൌലികാവകാശലംഘനമല്ലെന്നും നിര്‍ബന്ധപൂര്‍വം ഹര്‍ത്താലില്‍ പങ്കെടുപ്പിക്കുന്നതിനു ശ്രമം നടത്തുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, ബിജെപി സംഘടനകള്‍ 2007 ഒക്ടോബര്‍ 27നും നവംബര്‍ ഒന്നിനും ആഹ്വാനംചെയ്ത പണിമുടക്ക് ജനങ്ങളുടെ സ്വൈരജീവിതത്തെ തകര്‍ത്തുവെന്ന് ആരോപിച്ച് കേരള ആന്റി ഹര്‍ത്താല്‍ കാമ്പയിന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണു കേസില്‍ കക്ഷിചേര്‍ന്ന പിണറായി വിജയന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

രാജ്യത്തു ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതു ശിക്ഷാര്‍ഹമായ കുറ്റമല്ല. സംസ്ഥാനത്തെ എല്ലാ ഹര്‍ത്താലുകളും ബന്ദായി മാറുന്നുവെന്നു പറയുന്നതു ശരിയല്ല. കട തുറക്കരുതെന്നും ജോലിക്കു പോകരുതെന്നും ജീവനക്കാരോടു പറയുന്നുവെന്ന ആരോപണം ശരിയല്ല. ജനങ്ങള്‍ സ്വയം പ്രതിഷേധിക്കുകയാണ്.


ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ സിപിഎം ആരെയും ഭീഷണിപ്പെടുത്തുകയോ വഴി തടസപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഹര്‍ത്താലില്‍നിന്നു ചിലരെ ഒഴിവാക്കി നിര്‍ത്തിയെന്നു പറയുമ്പോള്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കുകയാണെന്നര്‍ഥമില്ല. ഹര്‍ത്താലിന്റെ മറവില്‍ ആരെയും ഭീഷണിപ്പെടുത്തുന്നതിനോ ശാരീരികമായി ആക്രമിക്കുന്നതിനോ സിപിഎം തയാറായിട്ടില്ല. സിപിഎം ഒരിക്കലും ആക്രമണത്തെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍, അക്രമം തടയേണ്ട ചുമതല പോലീസിനാണ്. പോലീസ് സ്വതന്ത്രമായി ചുമതല നിര്‍വഹിച്ചാല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവില്ല. ഹര്‍ത്താലില്‍നിന്നു ചിലരെ ഒഴിവാക്കുന്നതു പൊതുസമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ്. ചിലതിനെ ഒഴിവാക്കിയെന്നതുകൊണ്ടു മാത്രം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അര്‍ഥമില്ലെന്നും സത്യവാങ്മൂലത്തില്‍ വാദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.