കലുങ്കുകള്‍ തകര്‍ത്തസംഭവം: ജോയ്സ് ജോര്‍ജ് എംപി നിരാഹാര സത്യഗ്രഹം തുടങ്ങി
കലുങ്കുകള്‍ തകര്‍ത്തസംഭവം:  ജോയ്സ് ജോര്‍ജ് എംപി നിരാഹാര സത്യഗ്രഹം തുടങ്ങി
Tuesday, September 23, 2014 12:29 AM IST
കോതമംഗലം: മലയോര ഹൈവേയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എളംപ്ളാശേരിയില്‍നിന്ന് അഞ്ചുകുടി ആദിവാസി കുറത്തിക്കുടിയിലേക്ക് നിര്‍മിച്ച കലുങ്കുകള്‍ വനം വകുപ്പ് പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് ജോയ്സ് ജോര്‍ജ് എംപി നേര്യമംഗലം ഫോറസ്റ് റേഞ്ച് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മാമലക്കണ്ടം, പഴംപള്ളിച്ചാല്‍, കുറത്തിക്കുടി മേഖലയിലെ ആദിവാസികളും കുട്ടികളും ഉള്‍പ്പെടെ ആയിരകണക്കിനാളുകള്‍ ഫോറസ്റ് റേഞ്ച് ഓഫീസും ദേശീയപാതയും ഉപരോധിച്ചു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസിനു സാധിക്കാതായതോടെ ദേശീയപാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

അടിമാലി സിഐ കെ. ജിനദേവന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ അനുനയിപ്പിച്ച് ഒറ്റവരി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ എംപി പ്രശ്നത്തിനു പരിഹാരമുണ്ടാകുന്നതുവരെ അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ചതോടെ സമരപന്തലിലേക്കു ജനപ്രവാഹമായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.


എക്സ്കലേറ്റര്‍ കംപ്രസര്‍ എന്നിവ ഉപയോഗിച്ചും സ്ഫോടനം നടത്തിയുമാണു ശനിയാഴ്ച രാത്രി കലുങ്കുകള്‍ തകര്‍ത്തത്. കലുങ്കുകള്‍ തകര്‍ന്നതോടെ അടിമാലി പഞ്ചായത്തിലെ കുറത്തിക്കുടി കോളനിയിലെ നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ യാത്രാസൌകര്യമില്ലാതെ ഒറ്റപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് നാലു ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഒരു കലുങ്കും രണ്ടു ലക്ഷം രൂപ വീതം മുടക്കി നിര്‍മിച്ച നാലു കലുങ്കുകളുമാണു നശിപ്പിച്ചതെന്നു പൊതുമരാമത്തു വകുപ്പ് അധികൃതര്‍ പറഞ്ഞു.

വനത്തിനുള്ളിലൂടെ മൂന്നു മീറ്റര്‍ വീതിയിലുള്ള റോഡിനാണ് അനുമതി നല്‍കിയിട്ടുള്ളതെന്നാണു വനം വകുപ്പിന്റെ ഭാഷ്യം. വനംവകുപ്പിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ റോഡ് നിര്‍മിക്കാന്‍ അനുമതി നല്‍കില്ലെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളും ചൂണ്ടികാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.