റവന്യൂ വകുപ്പിന്റെ ഓണ്‍ലൈന്‍ ലിസ്റില്‍ മുന്നോക്ക വിഭാഗങ്ങള്‍ പുറത്ത്
Monday, September 22, 2014 12:13 AM IST
തളിപ്പറമ്പ്: ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ മുന്നോക്ക വിഭാഗക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നതു തുടരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇ-ഗവേണന്‍സ് പദ്ധതി പ്രകാരം സംസ്ഥാനത്തു നടപ്പാക്കിയ ഇ-ഡിസ്ട്രിക്ട് പദ്ധതിയനുസരിച്ചു റവന്യൂവകുപ്പിനു കീഴിലെ 23ഇനം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കുകയാണു ചെയ്യുന്നത്. മുന്നോക്ക വിഭാഗങ്ങളായ ഹിന്ദു-നായര്‍, നമ്പ്യാര്‍, നമ്പൂതിരി, ക്രിസ്ത്യന്‍ റോമന്‍ കാത്തലിക് വിഭാഗങ്ങള്‍ക്കു സംവരണം ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ലിസ്റില്‍ ഉള്‍പ്പെടുത്താത്തതാണ് ഇവര്‍ക്കു ദുരിതമായത്.

നോണ്‍ ക്രമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ല. മറ്റു പിന്നോക്കവിഭാഗക്കാര്‍ക്കു കേന്ദ്ര-സംസ്ഥാന സര്‍വീസുകളില്‍ നിയമനം ലഭിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആര്‍മി ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍വീസിലേക്കു നിയമനങ്ങള്‍ക്കായി കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.


നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് അക്ഷയ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്ന മുന്നോക്കക്കാരന്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ വില്ലേജ് ഓഫീസുകളില്‍ ബന്ധപ്പെട്ട രേഖകളുമായി പോയി അവിടെനിന്നുള്ള റിപ്പോര്‍ട്ട് താലൂക്ക് ഓഫീസില്‍ എത്തിച്ചാണു സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത്. പലപ്പോഴും ഇതിനായി ദിവസങ്ങള്‍ തന്നെ അലയേണ്ടിവരാറുണ്ട്. സര്‍ക്കാര്‍ സേവനം വളരെ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സേവനം മുന്നോക്കക്കാരനായതിന്റെ പേരില്‍ നിഷേധിക്കപ്പെടുന്നതായാണു പരാതി. മുന്നോക്കവിഭാഗങ്ങളെക്കൂടി ഓണ്‍ലൈന്‍ ലിസ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതിനു വളരെ എളുപ്പത്തില്‍ പരിഹാരം കാണാനാവും. മുന്നോക്കവിഭാഗ കോര്‍പറേഷന്‍ അനുവദിക്കുന്ന സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിനു പോലും ഈ വിഭാഗങ്ങള്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.