നവംബറില്‍ പുതിയ റേഷന്‍ കാര്‍ഡ്
Monday, September 22, 2014 12:11 AM IST
സ്വന്തം ലേഖകന്‍

കോഴിക്കോട്: സംസ്ഥാനത്തെ 81,64,137 ഉടമകളുടെ റേഷന്‍ കാര്‍ഡ് പുതുക്കല്‍ ഒക്ടോബറില്‍ പൂര്‍ത്തിയാകും. കേരളപ്പിറവി ദിനത്തില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാകുന്നതിനു മുന്നോടിയായി റേഷന്‍ കാര്‍ഡ് പുതുക്കല്‍ പൂര്‍ത്തീകരിക്കാനാണു കര്‍ശന നിര്‍ദേശം.

പൂര്‍ണമായി കംപ്യൂട്ടര്‍വത്കരിച്ചാകും പുതിയ റേഷന്‍ കാര്‍ഡ് വിതരണം. 2008ലാണ് അവസാനമായി റേഷന്‍ കാര്‍ഡ് പുതുക്കിയത്. അഞ്ചു വര്‍ഷ കാലാവധി കഴിഞ്ഞു മാസങ്ങള്‍ക്കുശേഷമാണു പുതുക്കല്‍ തുടങ്ങിയത്. നിലവിലെ കാര്‍ഡില്‍ അധിക പേജ് ചേര്‍ത്താണ് ഇപ്പോള്‍ റേഷന്‍ വിതരണം ചെയ്യുന്നത്.

മുമ്പുണ്ടായിരുന്ന പരാതികള്‍ പരിഹരിച്ചാണു പുതിയ റേഷന്‍ കാര്‍ഡ് നല്‍കുക. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹര്‍ ബിപിഎല്‍ കാര്‍ഡ് കൈവശം വയ്ക്കുന്നതു കണ്െടത്തിയിരുന്നു. പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന നടത്തുകയും ചെയ്തു.


ഭക്ഷ്യാസുരക്ഷാനിയമം നടപ്പാക്കാന്‍ കേന്ദ്രം അനുവദിച്ച സമയപരിധി ഒക്ടോബറില്‍ അവസാനിക്കും. ഇതിനുളളില്‍ കാര്‍ഡുകള്‍ പുതുക്കി മുന്‍ഗണന (പ്രയോറിറ്റി), മുന്‍ഗണനയില്ലാത്ത (നോണ്‍പ്രയോറിറ്റി) കാര്‍ഡുകള്‍ നല്‍കും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ ഭക്ഷ്യധാന്യവിഹിതം കുറയ്ക്കുമെന്നു കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കാതെ കാര്‍ഡ് പുതുക്കലുമായി സഹകരിക്കില്ലെന്ന കേരള സ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നിലപാടു കാര്‍ഡ് പുതുക്കല്‍ നടപടികളെ ബാധിച്ചിരുന്നു. ഈ പ്രശ്നവും പരിഹരിച്ചെന്നാണു സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ പറയു ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.