കരാര്‍ ജോലി പൂര്‍ത്തിയാക്കിയിട്ട് 32 വര്‍ഷം; പണം കിട്ടാനായി തോമസ് ഒടുവില്‍ മനുഷ്യാവകാശ കമ്മീഷനില്‍
Thursday, September 18, 2014 12:24 AM IST
തിരുവനന്തപുരം: മുളക്കുളം നോര്‍ത്ത് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ 32 വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കരാറുകാരനു കരാര്‍ തുക നല്‍കാത്തതിനെക്കുറിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റിസ് ജെ.ബി. കോശി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.

എറണാകുളം മുളക്കുളം പെരിയപ്പുറത്ത് പൊതുമരാമത്ത് കരാറുകാരന്‍ പി.കെ. തോമസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.മുളക്കുളം ലിഫ്റ്റ് ഇറിഗേഷന്‍ സ്കീം കനാലിന്റെ എക്സ്റെന്‍ഷനും പമ്പ്ഹൌസ് നിര്‍മാണവുമാണ് പി.കെ. തോമസ് 1982ല്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അഡീഷണല്‍ ജോലികളും പൂര്‍ത്തിയാക്കി.

മുഴുവന്‍ പണികളും പൂര്‍ത്തിയാക്കിയതായി ജലവിഭവ വകുപ്പ് കത്തും നല്‍കി. മെഷര്‍മെന്റ് ബുക്കില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് മെഷര്‍മെന്റ് ബുക്ക് വകുപ്പില്‍ നിന്നു കാണാതായി. ബുക്ക് കാണാത്തതിനാല്‍ തുക തടഞ്ഞുവയ്ക്കുകയായിരുന്നു.


നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് തോമസ് നിയമസഭ പെറ്റീഷന്‍സ് കമ്മിറ്റിയെ സമീപിച്ചു. പെറ്റീഷന്‍സ് കമ്മിറ്റിയുടെ നിര്‍ദേശാനുസരണം ചീഫ് എന്‍ജിനിയര്‍ സ്ഥലം സന്ദര്‍ശിക്കുകയും തുക നല്‍കാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. എന്നിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

പുതുതായി അളവെടുത്ത് 2013-14 ലെ പൊതുമരാമത്ത് മാനുവല്‍ പ്രകാരം തുക അനുവദിക്കണമെന്നാണു പി.കെ. തോമസിന്റെ ആവശ്യം. തുക നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അധികൃതര്‍ അവഗണിച്ചു.

ലക്ഷക്കണക്കിനു രൂപ ചെലവാക്കിയ താന്‍ ഇന്നു കോടിക്കണക്കിന് രൂപയുടെ കടക്കാരനാണെന്നും പരാതിയില്‍ പറയുന്നു.കേസ് സെപ്റ്റംബര്‍ 26 ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.