മുന്നൂലം ഭവന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
മുന്നൂലം ഭവന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
Wednesday, September 17, 2014 12:35 AM IST
ഗുരുവായൂര്‍: ക്ഷേത്രം മേല്‍ശാന്തിയായി ഓതിക്കന്‍ കുടുംബാംഗം മുന്നൂലം മനയ്ക്കല്‍ ഭവന്‍ നമ്പൂതിരി (41) തെരഞ്ഞെടുക്കപ്പെട്ടു. ഓതിക്കനായിരുന്ന മുന്നൂലം വാസുദേവന്‍ നമ്പൂതിരിയുടേയും ചെറുപ്ളശേരി കുറിശാത്തമണ്ണ ഇല്ലത്തെ ആര്യാ അന്തര്‍ജനത്തിന്റേയും മകനാണ്.

ഗുരുവായൂര്‍ ചാമുണ്ഡേശ്വരിയില്‍ മുന്നൂലം മനക്കയ്ലാണു ഭവന്‍ നമ്പൂതിരിയും കുടുംബവും താമസം. അച്ഛന്‍ വാസുദേവന്‍ നമ്പൂതിരിയില്‍നിന്നു പൂജ അഭ്യസിച്ചശേഷം ആലുവ തന്ത്രവിദ്യാപീഠത്തില്‍നിന്നും ഇദ്ദേഹം പൂജകള്‍ അഭ്യസിച്ചിട്ടുണ്ട്. കഴിഞ്ഞ 19 വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്തു വരുന്നു.

മലപ്പുറം കാളാട്ട് മനമൂര്‍ത്തീ ക്ഷേത്രം, വെളുവില്‍ കാര്‍ത്ത്യായനി ക്ഷേത്രം, പുത്തുകുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ തന്ത്രികൂടിയാണു ഭവന്‍ നമ്പൂതിരി. അച്ഛന്‍ വാസുദേവന്‍ നമ്പൂതിരി മൂന്നും, സഹോദരന്‍ ഹരി നമ്പൂതിരി ഒന്നും അച്ഛന്റെ ജ്യേഷ്ഠ സഹോദരന്‍ രണ്ടും തവണ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിമാരായിട്ടുണ്ട്.


മേല്‍ശാന്തിക്കായി 62 അപേക്ഷയാണു ലഭിച്ചത്. ഇതില്‍ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച 58 പേരില്‍ 48 പേര്‍ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിനു മുന്നില്‍ ഹാജരായി. ക്ഷേത്രത്തില്‍ ഉച്ചപൂജ നടതുറന്നപ്പോള്‍ കൂടിക്കാഴ്ചയില്‍ യോഗ്യരായ 45 പേരുടെ പേരുകളെഴുതിയ കുറിപ്പ് വെള്ളിക്കുംഭത്തില്‍ നിക്ഷേപിച്ചു.തന്ത്രിമാരായ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് എന്നിവരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി പഴയം സതീശന്‍ നമ്പൂതിരിയാണു നറുക്കെടുത്തത്.

പതിനൊന്നാം തവണയാണു ഭവന്‍ നമ്പൂതിരി മേല്‍ശാന്തിക്കായി അപേക്ഷ സമര്‍പ്പിക്കുന്നത്. ഗുരുവായൂരപ്പന്റേയും അച്ഛന്റേയും അനുഗ്രഹമാണു മേല്‍ശാന്തിയാവാന്‍ അവസരം ലഭിച്ചതെന്നു ഭവന്‍ നമ്പൂതിരി പറഞ്ഞു. ശ്രീകൃഷ്ണപുരം കിഴിയേടത്തു മനയില്‍ ഷീജയാണു ഭാര്യ. നാലാം ക്ളാസ് വിദ്യാര്‍ഥി അനിരുദ്ധന്‍ മകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.