പേരു തെറ്റായി ചേര്‍ത്തതില്‍ പ്രതിഷേധം: മൃതദേഹം നീക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചു
Monday, September 15, 2014 12:21 AM IST
തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്കു നീക്കുന്നതു രേഖകളില്‍ പേരു തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ചു ബന്ധുക്കള്‍ തടസപ്പെടുത്തി. ചിറയിന്‍കീഴ് കടകംപുളംന്തുരുത്തില്‍ ശുഭ (33)യാണു കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 25-ാം വാര്‍ഡില്‍ മരിച്ചത്. എന്നാല്‍, ഇവരുടെ ആശുപത്രിരേഖകളില്‍ ശില്പ എന്നാണു രേഖപ്പെടുത്തിയിരുന്നത്.

പേരുമാറ്റിയതിനുശേഷം മാത്രമേ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയാല്‍ മതിയെന്നു ബന്ധുക്കള്‍ നിലപാടെടുത്തു. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി അധികൃതരുമായി ചര്‍ച്ച നടത്തി എല്ലാ രേഖകളിലും പേരു മാറ്റിക്കൊടുക്കാമെന്ന് ഉറപ്പ് നല്കിയതിനെത്തുടര്‍ന്ന് വൈകുന്നേരത്തോടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

മദ്യപിക്കാന്‍ പണം നല്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതിനെത്തുടര്‍ന്നാണ് ശുഭയ്ക്കു പൊള്ളലേറ്റതെന്നാണു പരാതി.


ഈ മാസം 10നു ചന്തവിളയിലെ വാടകവീട്ടിലായിരുന്നു സംഭവം. രണ്ടു മക്കളുടെ അമ്മയായ ശുഭ ബന്ധുവായ കല്ലറ സ്വദേശി ജിത്തു എന്ന ശ്രീകാന്ത് (26)ന്റെ കൂടെ ചന്തവിളയില്‍ താമസിച്ചുവരികയായിരുന്നു. ശ്രീകാന്തിനും ഇതു രണ്ടാം വിവാഹമാണ്. ചന്തവിളയില്‍ താമസമാക്കിയതു മുതല്‍ ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു.

സംഭവ ദിവസം മദ്യപിക്കാന്‍ പണം നല്‍കണമെന്നു പറഞ്ഞു ശ്രീകാന്ത് ശുഭയുമായി വഴക്കിട്ടിരുന്നു. ഇതിനിടയില്‍ മണ്ണെണ്ണയൊഴിച്ചു ശുഭയെ കൊലപ്പെടുത്താന്‍ ശ്രീകാന്ത് ശ്രമിച്ചതായാണു പരാതി. തീ പടരുന്നതു കണ്ട് ശുഭ ശ്രീകാന്തിനെ കയറിപ്പിടിച്ചുവെങ്കിലും ശ്രീകാന്ത് രക്ഷപ്പെട്ടു. തുടര്‍ന്നു വിവരം ബന്ധുക്കളെ അറിയിച്ചു. വീട്ടില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണു ഗുരുതരമായി പൊള്ളലേറ്റ് ശുഭയെ ആശുപത്രിയിലെത്തിച്ചത്. ശുഭ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെ കഴിഞ്ഞ ദിവസം ശ്രീകാന്തിനെ വെഞ്ഞാറമൂട്ടിലെ ബാറില്‍ നിന്നു പോലീസ് പിടികൂടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.