ലോക്സഭാ മോഡലില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്
Wednesday, September 3, 2014 12:36 AM IST
മലപ്പുറം: കോണ്‍ഗ്രസിന്റെ തീരുമാനത്തിനു കാത്തുനില്‍ക്കാതെ ലോക്സഭാ മോഡലില്‍ മുസ്ലിംലീഗ് നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പാര്‍ട്ടി പ്രാദേശിക ഘടകങ്ങള്‍ക്ക് മുസ്ലിംലീഗ് നേതൃത്വം നിര്‍ദേശം നല്‍കി. പാര്‍ട്ടി എംഎല്‍എമാരും പഞ്ചായത്ത് അംഗങ്ങളും നിലവില്‍ നടത്തി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണു നിര്‍ദേശം.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ ഗുണം ലഭിച്ചതായാണ് വിലയിരുത്തല്‍. മലപ്പുറം ജില്ലയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ഗണ്യമായി വര്‍ധിച്ചു. അന്ന് കോണ്‍ഗ്രസിലെ ഗ്രൂപ്പുതര്‍ക്കം മൂലം യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വൈകുമെന്ന നില വന്നതോടെയാണ് ലീഗ് ഒറ്റയ്ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.


അതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും ലീഗ് അതൊന്നും ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ലീഗ്, സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു ഗോദയിലിറങ്ങുകയായിരുന്നു.

പ്ളസ്ടു വിവാദമുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ പാര്‍ട്ടിക്കുണ്ടായിട്ടുള്ള ക്ഷീണം തീര്‍ക്കാന്‍ പാര്‍ട്ടി സംവിധാനം ഇത്തവണ നേരത്തെ രംഗത്തിറങ്ങണമെന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.