ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മയും രക്ഷിക്കാന്‍ ശ്രമിച്ച മകനും പൊള്ളലേറ്റു മരിച്ചു
ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മയും രക്ഷിക്കാന്‍ ശ്രമിച്ച മകനും പൊള്ളലേറ്റു മരിച്ചു
Monday, September 1, 2014 12:13 AM IST
പൊന്‍കുന്നം: തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മയും രക്ഷിക്കാന്‍ ശ്രമിച്ച ഇളയ മകനും മരിച്ചു. കൊടുങ്ങൂര്‍ നെടുമാവില്‍ വാടകയ്ക്കു താമസിക്കുന്ന തെക്കേപ്പറമ്പില്‍ കുഞ്ഞൂഞ്ഞു വര്‍ക്കിയുടെ ഭാര്യ ലിസി (49), ഇളയ മകന്‍ ജിതിന്‍ (20) എന്നിവരാണു മരിച്ചത്. സംസ്കാരം ഇടുക്കി ചിന്നാര്‍ നാലാംമൈല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്നു നടക്കും.

കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ മൂത്ത മകന്‍ ജോബിന്റെ പ്രണയബന്ധത്തെ മാതാവും സഹോദരനും ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ ലിസി തീ കൊളുത്തുകയായിരുന്നു. കണ്ടുനിന്ന ഇളയമകന്‍ ജിതിന്‍ മാതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു പൊള്ളലേറ്റത്. നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ ജിതിന്‍ ഇന്നലെ പുലര്‍ച്ചെയും മാതാവ് ലിസി ഉച്ചകഴിഞ്ഞുമാണ് മരിച്ചത്.


സംഭവം സംബന്ധിച്ച് മൂത്ത മകന്‍ ജോബിനെ അറസ്റ് ചെയ്തിട്ടുണ്ട്. ലിസി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോബിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അറസ്റിലായ ജോബിന്‍ നാട്ടുകാര്‍ മര്‍ദിച്ചതിനു കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണു ജോബിനെതിരേ കേസെടുത്തതെന്ന് പള്ളിക്കത്തോട് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.