മുക്കൂര്‍ സെന്റ് ജോസഫ് ദേവാലയ മൂറോന്‍ കൂദാശയ്ക്കു തുടക്കം
മുക്കൂര്‍ സെന്റ് ജോസഫ് ദേവാലയ മൂറോന്‍ കൂദാശയ്ക്കു തുടക്കം
Sunday, August 31, 2014 12:14 AM IST
മുക്കൂര്‍ (മല്ലപ്പള്ളി): ദേവാലയങ്ങള്‍ ദൈവമഹത്വത്തിനായി ഉയര്‍ത്തപ്പെടുമ്പോള്‍ നാട്ടില്‍ സമാധാനം ഉണ്ടാകുമെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. മുക്കൂര്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ഇടവക പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ മൂറോന്‍ കൂദാശയോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ മുഖ്യസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ഒരു ദേവാലയം സ്ഥാപിക്കപ്പെടുമ്പോള്‍ ആ പ്രദേശം മുഴുവന്‍ അനുഗൃഹീതമാകും. ഒരു സമൂഹത്തിന്റെ കൂട്ടായ്മയുടെ പ്രതീകമാണു ദേവാലയ നിര്‍മാണമെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവല്ല അതിരൂപാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തില്‍ സേവനപദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. മേജര്‍ അതിരൂപതാ സഹായമെത്രാന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ്, തിരുവല്ല അതിരൂപത സഹായമെത്രാന്‍ ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്, വികാരി ജനറാള്‍ മോണ്‍. ആന്റണി ചെത്തിപ്പുഴ, ആന്റോ ആന്റണി എംപി, ഫാ. കുര്യാക്കോസ് തടത്തില്‍, മദര്‍ ബഞ്ചമിന്‍ എസ്ഐസി, ജേക്കബ് എം. ഏബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേന്ദ്രന്‍, ബ്ളോക്ക് പഞ്ചായത്തംഗം എസ്.വി. സുബിന്‍, വികാരി ഫാ. തോമസ് മൂത്താന്റേത്ത്, നിര്‍മാണ കമ്മിറ്റി സെക്രട്ടറി ജയ്സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.


മൂറോന്‍ കൂദാശയുടെ ഒന്നാം ഘട്ടം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തിലും ആര്‍ച്ച്ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റം, ഏബ്രഹാം മാര്‍ യൂലിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, സഹായമെത്രാന്മാരായ ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ് തുടങ്ങിയവരുടെ സഹകാര്‍മികത്വത്തിലും നടന്നു. മാര്‍ത്തോമ്മാ സഭ അടൂര്‍ ഭദ്രാസനാധിപന്‍ ജേക്കബ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ സന്നിഹിതനായിരുന്നു. മൂറോന്‍ കൂദാശയുടെ രണ്ടാംഘട്ടവും വിശുദ്ധ കുര്‍ബാനയും ഇന്നു നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.