ഓണത്തിനൊരുങ്ങി കെഎസ്ആര്‍ടിസി
ഓണത്തിനൊരുങ്ങി കെഎസ്ആര്‍ടിസി
Sunday, August 31, 2014 12:12 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: കട്ടപ്പുറത്തിരിക്കുന്ന 400 കെഎസ്ആര്‍ടിസി ബസുകള്‍ ഈയാഴ്ച റോഡിലിറക്കും. ഓണ നാളുകളിലെ യാത്രാക്ളേശം പരിഹരിക്കുന്നതിനൊപ്പം പരമാവധി കളക്ഷന്‍ നേടുന്നതിനുമാണു കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നത്.

ടയറും ട്യൂബും സ്പെയര്‍പാര്‍ട്സും ലഭിക്കാതെ കട്ടപ്പുറത്തിരിക്കുന്ന ബസുകളില്‍ പകുതിയോളമാണ് ഇപ്പോള്‍ നിരത്തിലിറങ്ങുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 80 ബസുകള്‍ ഇന്ന് ഓടിത്തുടങ്ങും. ടയറും ട്യൂബും ലഭ്യമാക്കിയും മറ്റ് അത്യാവശ്യ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയുമാണു സര്‍വീസ് നടത്തുന്നത്. എന്നാല്‍, കൂടുതല്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരുന്നവയില്‍ ഇപ്പോള്‍ തീരുമാനം ഉണ്ടാകില്ല. ബസുകള്‍ക്ക് ആവശ്യമായ ടയറുകളും ട്യൂബുകളും മറ്റു സ്പെയര്‍ പാര്‍ട്സുകളും എത്തിക്കാനുള്ള ക്രമീകരണം പൂര്‍ത്തിയായതായി കെഎസ്ആര്‍ടിസി സിഎംഡി ആന്റണി ചാക്കോ ദീപികയോടു പറഞ്ഞു. 400-450 ബസുകള്‍ ഈ ആഴ്ചയോടെ നിരത്തിലിറക്കും.

അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പുറത്തിറക്കുന്ന ബസുകളില്‍ ഭൂരിഭാഗവും ഹ്രസ്വദൂര സര്‍വീസിനാണ് ഉപയോഗിക്കുന്നത്. ഇക്കുറി ഓണക്കാലത്തേക്കു കൂടുതല്‍ അന്തര്‍സംസ്ഥാന ബസുകള്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല. ബാംഗളൂരിലേക്കു പ്രതിദിനം ആറു ഷെഡ്യൂളുകളിലായി 11 വോള്‍വോ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കോയമ്പത്തൂരിലേക്കു മൂന്നു ഷെഡ്യൂളുകളുമുണ്ട്.


അതേസമയം, അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 119 ബസുകള്‍ സൂപ്പര്‍ ക്ളാസ് സര്‍വീസുകളായി ഓടിക്കുന്നതിന് കെഎസ്ആര്‍ടിസി സര്‍ക്കാരില്‍നിന്നു പ്രത്യേക അനുമതി വാങ്ങി. പുതിയ ബസുകള്‍ വാങ്ങുന്നതിനു കാലതാമസം നേരിടുന്ന സാഹചര്യത്തിലാണു കോര്‍പറേഷന്‍ സര്‍ക്കാരിനെ സമീപിച്ചത്.

മോട്ടോര്‍ വാഹന നിയമ പ്രകാരം അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള ബസുകള്‍ സൂപ്പര്‍ ക്ളാസ് സര്‍വീസില്‍നിന്നു പിന്‍വലിക്കണം. സൂപ്പര്‍ എക്പ്രസ്, സൂപ്പര്‍ ഫാസ്റ്, ഫാസ്റ് പാസഞ്ചര്‍ ബസുകളായി ഇവ ഓടിക്കാന്‍ കഴിയില്ല. പുതിയ ബസുകളില്ലാത്ത സാഹചര്യത്തില്‍ ഇളവ് അനുവദിക്കണമെന്ന് കോര്‍പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സൂപ്പര്‍ എക്സ്പ്രസ് -15, സൂപ്പര്‍ഫാസ്റ് -11, ഫാസ്റ് പാസഞ്ചര്‍ -93 വീതം ബസുകള്‍ക്കാണു പ്രത്യേക അനുമതി ലഭിച്ചത്. ആറു മാസത്തേക്ക് ഇവ ഓടിക്കുന്നതിനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

കെഎസ്ആര്‍ടിസി പുതിയ ബസ് വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ പുനരാരംഭിക്കേണ്ടിവന്നതും തുക അനുവദിക്കാന്‍ വെകിയതുമാണ് നടപടികള്‍ വൈകിപ്പിച്ചത്. നിലവില്‍ ബസ് നല്‍കുന്ന പ്രധാന കമ്പനി ആദ്യ ടെന്‍ഡര്‍ നടപടിയില്‍നിന്നു പുറത്തായെങ്കിലും പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് റീ ടെന്‍ഡര്‍ നടത്തേണ്ടി വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.