രണ്ടുരൂപയുടെ അരി നഷ്ടമാകുമെന്നു ബേബിച്ചന്‍ മുക്കാടന്‍
Sunday, August 31, 2014 11:41 PM IST
ആലപ്പുഴ: ഭക്ഷ്യ സുരക്ഷാപദ്ധതി നടപ്പാക്കുന്ന ഒക്ടോബര്‍ രണ്ടുമുതല്‍ സംസ്ഥാനത്തെ 30 ലക്ഷം കുടുംബങ്ങള്‍ക്കു രണ്ടുരൂപ നിരക്കിലുള്ള അരി നഷ്ടമാകുമെന്ന് ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആരോപിച്ചു. നിലവില്‍ സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു രൂപ നിരക്കിലും 42 ലക്ഷം കുടുംബങ്ങള്‍ക്കു രണ്ടുരൂപ നിരക്കിലും അരി കിട്ടുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ 32 ലക്ഷം കുടുംബങ്ങള്‍ മാത്രമേ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടൂ എന്നും അദ്ദേഹം പറഞ്ഞു.

ബാക്കി 30 ലക്ഷം കുടുംബങ്ങള്‍ക്കു രണ്ടുരൂപയുടെ അരി നഷ്ടമാകും. മുന്‍ഗണനാവിഭാഗത്തില്‍പ്പെടാത്ത 1.79 കോടി ജനങ്ങള്‍ക്കു ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുന്നതോടെ റേഷന്‍ ലഭ്യമാകില്ല. ഇവര്‍ക്കുകൂടി റേഷന്‍ ലഭിക്കാന്‍ അധിക അരിവിഹിതം കേന്ദ്രം അനുവദിക്കുന്നതുവരെ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ടുമുതല്‍ റേഷന്‍ കടകള്‍ അടച്ചിടും. ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്ത 50 ലക്ഷം കുടുംബങ്ങള്‍ക്കു കൂടി റേഷന്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണു സമരം. നിലവില്‍ ഒരുവര്‍ഷം അരിയും ഗോതമ്പും ഉള്‍പ്പടെ 15.69 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണു കേന്ദ്രവിഹിതമായി സംസ്ഥാനത്തിനു ലഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ ഇത് 10.13 ലക്ഷം ടണ്ണായി കുറയുമെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.