തീവ്രവാദി വഹാസിന്റെ സഹായി പിടിയില്‍
തീവ്രവാദി വഹാസിന്റെ  സഹായി പിടിയില്‍
Saturday, August 30, 2014 12:19 AM IST
മൂന്നാര്‍: ഇന്ത്യന്‍ മുജാഹിദിന്റെ പ്രവര്‍ത്തകന്‍ വഹാസ് അഹമ്മദിന്റെ സഹായി ജമീല്‍ അക്തര്‍ (22) പോലീസ് പിടിയിലായി. വഹാസ് അറസ്റിലായതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന ജമീല്‍ കഴിഞ്ഞരാത്രി മൂന്നാറിലെത്തി റിസോര്‍ട്ടില്‍ താമസിക്കുമ്പോഴാണു പിടിയിലായത്. സിഐ എ.ആര്‍. ഷാനിഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.എ. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാറിലെത്തി ഇയാളെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

വഹാസ് അഹമ്മദില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജമീലിനെ പോലീസ് അന്വേഷിച്ചുവന്നിരുന്നത്. ബീഹാര്‍ കത്തിഹാര്‍ ജില്ലയിലെ ബെഡാസികര്‍പുരിലുള്ള ദാസ്ഗ്രാം സ്വദേശിയായ ഇയാള്‍ രണ്ടുവര്‍ഷമായി മൂന്നാറില്‍ സ്വകാര്യ റിസോര്‍ട്ടില്‍ ജോലിക്കാരനായും സ്വന്തം ചായക്കട നടത്തിയും കഴിഞ്ഞുവരുന്നതിനിടയിലാണു തീവ്രവാദികള്‍ക്കു സഹായം ചെയ്തിരുന്നത്. കഴിഞ്ഞ മാര്‍ച്ച് 23 ആണ് വഹാസ് രാജസ്ഥാനില്‍വച്ചു ഡല്‍ഹി പോലീസിന്റെ പിടിയിലായി. 2013 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് മുജാഹിദിന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കാര്യരൂപീകരണ ആലോചനകള്‍ നടത്തുന്നതിനു വഹാസ് മൂന്നാറിലെത്തിയത്.


മൂന്നാറില്‍നിന്നു രണ്ടുകിലോമീറ്ററോളം ദൂരെയുള്ള കോളനിയില്‍ വഹാസിന് ഇയാള്‍ വാടകയ്ക്ക് മുറി തരപ്പെടുത്തിക്കൊടുത്തു. വഹാസിനുള്ള സാമ്പത്തികാവശ്യങ്ങളും മറ്റു സഹായങ്ങളും എത്തിച്ചുകൊടുത്തിരുന്നത് ജമീലായിരുന്നെന്ന് പറയുന്നു.

സിം കാര്‍ഡുവരെ തരപ്പെടുത്തിക്കൊടുത്തത് ഇയാളാണ്. മുജാഹിദീന്റെ പ്രധാന പ്രവര്‍ത്തകനായ തെഹസീന്‍ അക്തര്‍ ഇതിനിടെ മൂന്നാറിലെത്തി ഒരാഴ്ചയോളം താമസിച്ചിട്ടുണ്ട്. വഹാസിനെ അറസ്റ് ചെയ്തതിനുശേഷം മൂന്നാറിലെത്തിച്ച് വിശദമായ അന്വേഷണവും തെളിവെടുപ്പും നടത്തിയിരുന്നു. ജമീല്‍ പിടിയിലായതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശദമായ അന്വേഷണങ്ങള്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സി ഇന്നു മൂന്നാറിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.