ഉമ്മന്‍ ചാണ്ടി വീണ്ടും ആന്റണിയെ കണ്ടു
ഉമ്മന്‍ ചാണ്ടി വീണ്ടും ആന്റണിയെ കണ്ടു
Friday, August 29, 2014 11:31 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ വീണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയെ കണ്ടു. ടൈറ്റാനിയം കേസില്‍ വിജിലന്‍സ് കോടതിവിധി വന്നതിനു ശേഷം ഇന്നലെ രാത്രിയിലായിരുന്നു ഉമ്മന്‍ ചാണ്ടി-ആന്റണി കൂടിക്കാഴ്ച.

ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആന്റണിയെ ധരിപ്പിച്ചു. ബാര്‍ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തതായാണു സൂചന. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി കെ. ബാബുവും ഇന്നു ഡല്‍ഹിക്കു പോകുന്നതിനു മുന്നോടിയായിട്ടുകൂടിയായിരുന്നു ചര്‍ച്ച. കഴിഞ്ഞ ദിവസവും ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഏതാനും മിനിറ്റുകള്‍ മാത്രമാണു ചര്‍ച്ച നടന്നത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാടിലുള്ള അതൃപ്തി അറിയിക്കുകയായിരുന്നു പ്രധാനമായി മുഖ്യമന്ത്രി ചെയ്തത്.


ഇന്നലെ ഇരുവരും ഏറെസമയം സംസാരിച്ചതായാണു സൂചന. നേരത്തേ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും എ.കെ. ആന്റണിയും കെപിസിസി ആസ്ഥാനത്തു കൂടിക്കാഴ്ച നടത്തിയിരുന്നു. ബാര്‍ ആയിരുന്നു പ്രധാന ചര്‍ച്ചാവിഷയമെങ്കിലും ഇതിനിടയില്‍ ടൈറ്റാനിയം കേസിന്റെ വിധിയുമെത്തി. ബാറുമായി ബന്ധപ്പെട്ടു സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും അഡ്വക്കറ്റ് ജനറലിന്റെ നടപടിയെ മാത്രമാണു വിമര്‍ശിച്ചതെന്നുമുള്ള പഴയ നിലപാട് ആവര്‍ത്തിക്കുക മാത്രമാണു സുധീരന്‍ ചെയ്തതെന്നാണു സൂചന.

ജി. കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ ആന്റണിയെ സന്ദര്‍ശിച്ചി രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.