കെഇആര്‍ ഭേദഗതി പ്രശ്നങ്ങള്‍ സൃഷ്ടിക്കും: ടീച്ചേഴ്സ് ഗില്‍ഡ്
Friday, August 29, 2014 3:05 AM IST
കൊച്ചി: ഏകപക്ഷീയമായി കെഇആറില്‍ ഭേദഗതി വരുത്തുന്നതു വിദ്യാഭ്യാസ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു ടീച്ചേഴ്സ് ഗില്‍ഡ് എറണാകുളം-അങ്കമാലി അതിരൂപത സമിതി കുറ്റപ്പെടുത്തി. അധ്യാപക ബാങ്കിലെ ചട്ടങ്ങളം നിയമങ്ങളും വ്യക്തമാക്കാതെ പുറത്തുപോകുന്ന അധ്യാപകരോടു ശമ്പളം കിട്ടാന്‍ അത് അനുസരിക്കണമെന്നു സത്യവാങ്മൂലം നല്‍കണമെന്നു നിര്‍ബന്ധിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

സര്‍ക്കാരിന്റെ പുതിയ അധ്യാപക-വിദ്യാര്‍ഥി അനുപാതം മൂലം നൂറുകണക്കിനു സ്പെഷലിസ്റ് അധ്യാപകരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 20-25 വര്‍ഷം വരെ സര്‍വീസുള്ള കായികം, നീഡില്‍ വര്‍ക്ക്, മ്യൂസിക്, ഡ്രോയിംഗ് അധ്യാപകര്‍ക്കു പോലും തസ്തിക ഇല്ലാതാവുന്നു. പുറത്തുപോകേണ്ടിവരുന്ന അധ്യാപകരെ സംരക്ഷിക്കാന്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 ല്‍ നിന്നു 1:30 ആക്കി നിജപ്പെടുത്തണം.


എയ്ഡഡ് സ്കൂളുകള്‍ക്കു വര്‍ധിപ്പിച്ച മെയിന്റനന്‍സ് ഗ്രാന്റ് ഒന്നര വര്‍ഷമായിട്ടും നല്‍കുന്നില്ലെന്നും ടീച്ചേഴ്സ് ഗില്‍ഡ് യോഗം കുറ്റപ്പെടുത്തി.

ഡയറക്ടര്‍ റവ. ഡോ. ഏബ്രഹാം ഓലിയപ്പുറത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എസ്.ഡി. ജോസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍ മേലേടത്ത്, സെക്രട്ടറി പോള്‍ ജെയിംസ്, സിസ്റ്റര്‍ ലിസ ജോബ്, ലിസമ്മ ജോസഫ്, പി.സി. പാപ്പു, മോളി ജോസഫ്, സാജു തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.