ഫേസ് ബുക്കിലൂടെ മൂത്രപ്പുര സാഹിത്യമെന്നു രഞ്ജിത്
Friday, August 29, 2014 2:17 AM IST
കോഴിക്കോട്: മുന്‍ കാലങ്ങളിലെ മൂത്രപ്പുര സാഹിത്യം ഇപ്പോള്‍ ഫേസ് ബുക്കിലൂടെയാണെന്നു ചലച്ചിത്രകാരനായ രഞ്ജിത്. ഇപ്പോള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതു പോലും ഫേസ്ബുക്കിലൂടെയാണ്. വളരെ തരംതാണ ഭാഷയാണു പലരും ഫേസ്ബുക്കില്‍ ഉപയോഗിക്കുന്നത്. കാലിക്കട്ട് പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമര്‍ശനം ആരോഗ്യപരമാകണം. ശരിയായ വിമര്‍ശനമാണെങ്കില്‍ അതിനെ എതിര്‍ക്കാറില്ല. മലയാള സിനിമയില്‍ താരങ്ങള്‍ തന്നെ ഉപഗ്രഹങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. താരാരാധനയേറെയുള്ള ഈ ഉപഗ്രഹങ്ങളാണ് താരങ്ങള്‍ക്കു വേണ്ടി ഓണ്‍ലൈന്‍ യുദ്ധം ചെയ്യുകയും പോരാടുകയും ചെയ്യുന്നത്. സിനിമയുടെ വിമര്‍ശകരായി പലപ്പോഴും എത്തുന്നതു പെയ്ഡ് കുഴലൂത്തുകാരാണ്.


ബോധപൂര്‍വമായ ആക്രമണമാണ് ഇവര്‍ നടത്തുന്നത്. മുമ്പ് പൊതു ശൌചാലയങ്ങളിലെ ചുമരുകളില്‍ കണ്ടിരുന്ന മനോവൈകല്യ പ്രകടനങ്ങള്‍ ഇപ്പോള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയിലാണ്.

രഞ്ജിത് നിര്‍മിച്ച മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ചായിരുന്നു മീറ്റ് ദ പ്രസ്. ചിത്രത്തിന്റെ സംവിധായകന്‍ വേണു, തിരക്കഥാകൃത്ത് ആര്‍.ഉണ്ണി, നായിക അപര്‍ണ ഗോപിനാഥ് എന്നിവരും പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.