പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രസര്‍ക്കാര്‍ ഉറപ്പുപാലിക്കണമെന്നു ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍
Thursday, August 28, 2014 1:02 AM IST
കട്ടപ്പന: പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനായി ഏതു സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നു എന്നതിലുപരി ജനങ്ങളെയും കൃഷി, തോട്ടം മേഖലകളെയും ഒഴിവാക്കിയുള്ള നിയന്ത്രണങ്ങള്‍ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോകുമെന്നു കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ സത്യവാങ്മൂലം നല്‍കിയതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്ന പല കടുത്ത നിയന്ത്രണങ്ങളും ഒഴിവായെങ്കിലും ജനജീവിതം പൂര്‍ണമായി സംരക്ഷിക്കപ്പെടുന്നില്ല.

പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രത്യേക അഥോറിറ്റിയെ നിയമിക്കണമെന്നും സര്‍ക്കാര്‍ ഭൂമി സ്വകാര്യാവശ്യത്തിനു നല്‍കുന്നതും ഭൂമിയുടെ സ്വഭാവമാറ്റം തടയുന്നതും ഉള്‍പ്പെടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്ന കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങള്‍ ഒഴിവായത് ആശ്വാസകരമാണ്.


സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചചെയ്തു മാത്രമേ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂവെന്ന പ്രധാനമന്ത്രിയുടെയും കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെയും ഉറപ്പുകളില്‍ പ്രതീക്ഷയുണ്ട്.

ഗ്രീന്‍ ട്രൈബൂണലില്‍ ഇപ്പോള്‍ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട് സാങ്കേതിക നടപടിയാണെന്നാണ് കരുതുന്നത്.

പരിസ്ഥിതിലോല മേഖലയില്‍നിന്നും ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും ഒഴിവാക്കിയുള്ള നിലപാട് ഉണ്ടാകുമെന്ന വിശ്വാസമാണുള്ളത്.

പട്ടയപ്രശ്നത്തില്‍ മന്ത്രിസഭാ തീരുമാനം ഉണ്ടായതില്‍ പുതുമയില്ല. ഇതി നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

പിഴവുകളില്ലാതെ ഉത്തരവിറക്കി ഉപാധിരഹിത പട്ടയം നല്‍കാനുള്ള നടപടിയാണ് ആവശ്യമെന്നും ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.