ബാര്‍: വിവാദമുണ്ടാക്കിയവര്‍ തന്നെ അതു പരിഹരിക്കട്ടെയെന്നു മന്ത്രി കെ.സി. ജോസഫ്
ബാര്‍: വിവാദമുണ്ടാക്കിയവര്‍ തന്നെ അതു പരിഹരിക്കട്ടെയെന്നു മന്ത്രി കെ.സി. ജോസഫ്
Wednesday, August 27, 2014 12:40 AM IST
കൊച്ചി: ബാറുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ടു പാര്‍ട്ടി വേദികള്‍ക്കു പുറത്തു വിവാദമുണ്ടാക്കിയവര്‍ തന്നെ അതു പരിഹരിക്കട്ടെയെന്നു സാംസ്കാരികമന്ത്രി കെ.സി. ജോസഫ്. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദങ്ങള്‍ നിലവിലുള്ള പ്രശ്നങ്ങളുടെ വിശദീകരണം മാത്രമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉത്തരമാണ് മന്ത്രി കെ. ബാബു നല്‍കിയത്. അഡ്വക്കറ്റ് ജനറലിന്റെ നിലപാട് സര്‍ക്കാരിന്റെ നിലപാടാണ്. സര്‍ക്കാരിന്റെ അഭിപ്രായമാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്.

കാര്യങ്ങള്‍ പുറത്തുപറഞ്ഞത് ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ തന്നെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണം. മദ്യനയം സംബന്ധിച്ച വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണ്. പ്രശ്നങ്ങളില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ സമീപനങ്ങളുണ്ടാവുക സ്വാഭാവികമാണ്.

ബാറുകളുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ള തീരുമാനങ്ങള്‍ മൂന്നു വര്‍ഷമായി സര്‍ക്കാര്‍ തുടരുന്ന നയത്തിന്റെ ഭാഗമാണ്. മദ്യനയത്തില്‍ നിന്നു സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ടുപോകുകയില്ല. മദ്യനയം പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാരിന്റെ ആത്മാര്‍ഥതയാണു വ്യക്തമായത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബിവറേജസ് കോര്‍പറേഷന്‍ ഒരു ഔട്ട്ലെറ്റ് പോലും തുറന്നിട്ടില്ല.


മദ്യനിരോധനം വിജയിക്കണമെങ്കില്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു മാനിഫെസ്റോയില്‍ ഉള്‍പ്പെടെ മദ്യനിരോധനം സംബന്ധിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ബാറുകളുടെ കാര്യത്തില്‍ കൈക്കൊണ്ട നടപടിയില്‍ പുതുതായിട്ടൊന്നുമില്ല.

തങ്ങളുടെ ശക്തമായ സമ്മര്‍ദത്തിന്റെ ഫലമായിട്ടാണു ബാറുകളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നു മുസ്ലിം ലീഗ് പറഞ്ഞിട്ടുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, ആരുടെയും റോള്‍ കുറച്ചുകാണിക്കുന്നില്ലെന്നായിരുന്നു കെ.സി. ജോസഫിന്റെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.