ബാര്‍ ലൈസന്‍സ്: നയം പോരാ, നിയമം വേണമെന്നു ഹൈക്കോടതി
ബാര്‍ ലൈസന്‍സ്: നയം പോരാ, നിയമം വേണമെന്നു ഹൈക്കോടതി
Wednesday, August 27, 2014 12:38 AM IST
കൊച്ചി: മദ്യത്തിന്റെ കാര്യത്തില്‍ നയതീരുമാനം മാത്രം പോരാ, നിയമനിര്‍മാണം നടത്തണമെന്നു ഹൈക്കോടതി വ്യക്തമാക്കി. നിയമനിര്‍മാണത്തിന് അടിയന്തരമായി തുടര്‍നടപടി സ്വീകരിക്കാന്‍ ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് പി.ബി. സുരേഷ്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കി. നിലവാരമില്ലെന്ന കാരണത്താല്‍ ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാനുള്ള അപേക്ഷ തള്ളിയ സര്‍ക്കാര്‍ ഉത്തരവിനെതിരേയുള്ള ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ച് നിരസിച്ചതിനെ ചോദ്യംചെയ്തു ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയുടെ നിര്‍ദേശം. ഹര്‍ജികള്‍ അടുത്ത മാസം 17നു പരിഗണിക്കാനായി മാറ്റി.

ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതു പരിഗണിക്കുന്നതിനാണു പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നതെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിശോധനയ്ക്കു പ്രസക്തിയില്ല. സര്‍ക്കാരിനു നയപരമായ തീരുമാനമെടുക്കാന്‍ സ്വാതന്ത്യ്രമുണ്ട്.

എന്നാല്‍, തീരുമാനം ഭരണഘടനാപരമായി നിലനില്‍ക്കുന്നതാവണം. സര്‍ക്കാര്‍ നയം പ്രഖ്യാപിക്കുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നുമാണു പറയുന്നത്. എന്നാല്‍, നിലവില്‍ നിയമപ്രകാരം ഉണ്ടാക്കിയിരിക്കുന്ന ചട്ടങ്ങള്‍ക്കു വ്യത്യാസം വരുത്തണമെങ്കില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്തു ഭരണഘടനാപരമായി നിയമനിര്‍മാണം നടത്തുകയാണു വേണ്ടത്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നിയമസാഹചര്യത്തെക്കുറിച്ച് സര്‍ക്കാരിനു ബോധ്യമുണ്െടന്നാണു കരുതുന്നതെന്നും അതു മനസിലാക്കി നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ മദ്യനയപ്രകാരം നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി ഇന്നലെ ഹര്‍ജി പരിഗണിക്കവേ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയെ അറിയിച്ചു. മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയ മദ്യനയത്തിന്റെ പകര്‍പ്പ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സര്‍ക്കാര്‍ എടുത്ത തീരുമാനം സംബന്ധിച്ച് അഭിപ്രായം പറയുന്നില്ലെന്നും എന്നാല്‍ നിയമനിര്‍മാണം നടത്തണമെന്നും കോടതി നിരീക്ഷിച്ചത്.


അടച്ചുപൂട്ടിയ 418 ബാറുകള്‍ പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 105 ബാറുകളുടെ പരിശോധന പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.

ഇതിനിടെ, മദ്യനയം ചോദ്യം ചെയ്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജികളില്‍ സിംഗിള്‍ ബെഞ്ച് ഇടപെട്ടില്ല. മദ്യനയം സംബന്ധിച്ച് ഡിവിഷന്‍ ബെഞ്ച് ഉത്തരവു നിലനില്‍ക്കുന്നതിനാല്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവു നല്‍കാനാവില്ലെന്നു ജസ്റീസ് സി.ടി. രവികുമാര്‍ വ്യക്തമാക്കി. നിലവില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കു നോട്ടീസ് നല്‍കിയ ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ എന്ന് ഹര്‍ജികള്‍ പരിഗണിക്കവേ സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി വ്യക്തമാക്കി. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിക്കുമെന്നും എജി കോടതിയില്‍ അറിയിച്ചു.

നോട്ടീസ് നല്‍കിയ ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കൂ എന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ ഇടക്കാല ഉത്തരവു നല്‍കുന്നില്ലെന്നും ഹര്‍ജികള്‍ 18നു പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.