മുക്കുന്നിമല ക്വാറിക്കു പോലീസ് സംരക്ഷണം അനുവദിച്ചില്ല
Saturday, August 23, 2014 12:28 AM IST
കൊച്ചി: തിരുവനന്തപുരം മുക്കുന്നിമലയിലെ ക്വാറിയില്‍നിന്നു കരിങ്കല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതു തടസപ്പെടുത്തുന്നതില്‍നിന്നു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ലോറിയുടമകളും അസോസിയേഷന്‍ ഭാരവാഹികളുമായ സുരേഷ് കുന്നത്ത്, ആര്‍.സുനില്‍കുമാര്‍, രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മുക്കുന്നിമലയിലെ ക്വാറികളുടെ പ്രവര്‍ത്തനം തടഞ്ഞു ജില്ലാ കളക്ടര്‍ നല്‍കിയ ഉത്തരവ് നിലനില്‍ക്കുന്നുവെന്നും പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെയുള്ളവ ലഭിക്കാത്ത ക്വാറികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ക്വാറിയുടെ പ്രവര്‍ത്തനം തടഞ്ഞു കഴിഞ്ഞ മാര്‍ച്ച് നാലിനു ജില്ലാ കളക്ടര്‍ ഉത്തരവു നല്‍കിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. പിന്നീട് ഈ ഉത്തരവ് മേയ് 15 വരെ നീട്ടി. ഈ ഉത്തരവിനെ ഹര്‍ജിക്കാര്‍ ചോദ്യംചെയ്തിട്ടില്ല. പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ടു 2006 സെപ്റ്റംബര്‍ 16നു സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിനു വിരുദ്ധമായ പ്രവര്‍ത്തനം അനുവദിക്കാനാവില്ല. വിജ്ഞാപനപ്രകാരം അനുമതി ലഭിച്ച ശേഷമാണോ ക്വാറി പ്രവര്‍ത്തിക്കുന്നതെന്നു കളക്ടര്‍ വിലയിരുത്തണം. പാരിസ്ഥിതിക അനുമതി പാലിച്ചുള്ള പ്രവര്‍ത്തനമേ അനുവദിക്കാവൂ എന്നും കോടതി നിര്‍ദേശിച്ചു.


മുക്കുന്നിമലയിലെ ക്വാറികളില്‍നിന്നു നിയമവിരുദ്ധമായി കരിങ്കല്ലും മറ്റും ലോറികളില്‍ കൊണ്ടുവരുന്നതിനെ സ്ഥലവാസികള്‍ എതിര്‍ത്തിരുന്നു. ജനങ്ങള്‍ സംഘടിച്ചു ലോറി തടയുകയും വഴി തടസപ്പെടുത്തുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്നും പോലീസ് സംരക്ഷണത്തിനു ഉത്തരവു നല്‍കണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.