പഞ്ചായത്ത് മെംബറുടെ നഷ്ടപ്പെട്ട പഴ്സ് തപാലില്‍ തിരിച്ചെത്തി
Saturday, August 23, 2014 12:27 AM IST
ചിങ്ങവനം: നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന പഴ്സ് വിപിപിയായി തിരികെ കിട്ടിയത് ഇനിയും വിശ്വസിക്കാനാവാതെ നില്‍ക്കുകയാണു പനച്ചിക്കാട് പഞ്ചായത്തു മെംബര്‍ ഗിരിജ. രണ്ടു ദിവസം മുമ്പാണു സംഭവം. പഞ്ചായത്ത് ഓഫീസില്‍നിന്നു കൊല്ലാട്ടെ വീട്ടിലേക്കു മടങ്ങുമ്പോഴാണു ഗിരിജയുടെ പഴ്സ് ബസില്‍ നഷ്ടപ്പെട്ടത്.

നല്ല തിരക്കുണ്ടായിരുന്ന സ്വകാര്യബസില്‍ മധ്യഭാഗത്തായാണു നിന്നിരുന്നത്. കൊല്ലാട് കവലയി ലിറങ്ങി വീട്ടിലെത്തിയപ്പോഴാണു പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ടു ദിവസമായി വീട്ടിലും പഞ്ചായത്ത് ഓഫീസിലും പഴ്സ് അന്വേഷിച്ചെങ്കിലും കിട്ടിയില്ല.

തിരിച്ചറിയല്‍ കാര്‍ഡും ബാങ്ക് രേഖകളും പഞ്ചായത്തിലെ രേഖകളും ഒക്കെ അടങ്ങിയതായിരുന്നു പഴ്സ്. ഇതിനിടെ കഴിഞ്ഞ ദിവസം പോസ്റ്മാന്‍ ഗിരിജയെ തിരക്കി പഞ്ചായത്ത് ഓഫീസില്‍ വന്നു. ഒരു വിപിപി വന്നിട്ടുണ്െടന്നും 40 രൂപ അടച്ചു കൈപ്പറ്റണമെന്നും പറഞ്ഞു. ഇതനുസരിച്ചു പോസ്റ് ഓഫീസില്‍ ചെന്നപ്പോള്‍ കവറിനുള്ളില്‍ നഷ്ടപ്പെട്ട സ്വന്തം പഴ്സും കൂടെ ഒരു കത്തും. വഴിയരികില്‍നിന്നു കിട്ടിയതാണെന്നും ഇതിനുള്ളില്‍നിന്ന് ഒന്നും എടുത്തിട്ടില്ലെന്നും തിരികെ തരുന്നു എന്നും മാത്രം എഴുതിയിരുന്നു കത്തില്‍. ഏതായാലും നഷ്ടപ്പെട്ടെന്നു കരുതിയ രേഖകള്‍ തിരികെ കിട്ടിയ സന്തോഷത്തിലാണു മെംബര്‍. കൂടെ തിരിച്ചു തന്നയാളെ നന്ദി അറിയിക്കാന്‍ ഒരു മാര്‍ഗവും ഇല്ലെന്നുള്ള സങ്കടവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.