കനത്ത മഴ രണ്ടു നാള്‍കൂടി
Saturday, August 23, 2014 12:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ച രാവിലെ വരെ ചില സ്ഥലങ്ങളില്‍ എഴു മുതല്‍ 13 സെന്റിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്െടന്നാണ് അറിയിച്ചിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

ഇന്നലെ പുലര്‍ച്ചെ മുതല്‍ തിരുവനന്തപുരം ജില്ലയില്‍ തകര്‍ത്തു പെയ്ത മഴയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയില്‍ വീടിന്റെ ചുമരിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശി തങ്കപ്പനാശാരി(64) യാണ് മരിച്ചത്. പാലോട് ബ്രൈമൂറില്‍ ഇന്നലെ ഉച്ചയോടെ പെയ്ത കനത്ത മഴയില്‍ മണ്ണിടിഞ്ഞു; ആളപായമില്ല.


സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ആലപ്പുഴ, കോട്ടയം ജില്ലകളിലാണ്. ആലപ്പുഴ ജില്ലയിലെ കായംകുളം, മങ്കൊമ്പ് എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ കുമരകത്തും 13 സെന്റിമീറ്റര്‍ മഴയാണ് ഇന്നലെ റിപ്പോര്‍ട്ടു ചെയ്തത്. അതേസമയം സംസ്ഥാനത്തെ മഴക്കുറവ് ഇന്നലെ വരെ അഞ്ചു ശതമാനമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.