കെഎംഎംഎലിലെ പ്ളാന്റ് ഇന്നു തുറക്കും
കെഎംഎംഎലിലെ പ്ളാന്റ് ഇന്നു തുറക്കും
Saturday, August 23, 2014 12:18 AM IST
തിരുവനന്തപുരം: വാതകച്ചോര്‍ച്ചയെ തുടര്‍ന്നു പ്രവര്‍ത്തനം നിര്‍ത്തിവച്ച ചവറ കെഎംഎംഎലിലെ പ്ളാന്റ് ഇന്നു തുറക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍ എന്നിവരുമായി കെഎംഎംഎല്‍ ചെയര്‍മാന്‍ സോമസുന്ദരം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഉപാധികളോടെയാണു പ്ളാന്റ് തുറക്കാന്‍ തീരുമാനിച്ചത്. വാതകച്ചോര്‍ച്ച ഉണ്ടായതിനുശേഷം കമ്പനിയിലെ ക്ളോറിനേഷന്‍ പ്ളാന്റിന്റെ പ്രവര്‍ത്തനമാണു താത്കാലികമായി നിര്‍ത്തിവച്ചിരുന്നത്. വാതകച്ചോര്‍ച്ച പോലുള്ള കാര്യങ്ങള്‍ ഇനി സ്ഥാപനത്തില്‍ ഉണ്ടാകാന്‍ ഇടവരരുതെന്ന കര്‍ശന നിര്‍ദേശവും മന്ത്രിമാര്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കി. പ്ളാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സുരക്ഷ കമ്പനി തന്നെ ഉറപ്പുവരുത്തണം. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും പ്ളാന്റ് പ്രവര്‍ത്തിക്കുക. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും കമ്പനിക്ക് ഉണ്ടാകുമെന്നു മന്ത്രിമാരും ചര്‍ച്ചയില്‍ വ്യക്തമാക്കി.

ഓഗസ്റ് ആറ്, ഏഴ് തീയതികളിലാണു കെഎംഎംഎലില്‍ വാതകച്ചോര്‍ച്ച ഉണ്ടായത്. വാതക ച്ചോര്‍ച്ചയെത്തുടര്‍ന്നു കമ്പനിയുടെ പരിസരത്തുള്ള സ്കൂളിലെ കുട്ടികള്‍ക്കു ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു ഇന്റലിജന്‍സ് എഡിജിപി ഹേമചന്ദ്രനെ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ വിഷാംശം കലര്‍ന്ന വാതകമാണു ചോര്‍ന്നതെന്നും കമ്പനിയുടെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ച ഉണ്ടായെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരോ ട്രേഡ് യൂണിയന്‍ നേതാക്കളോ തയാറായില്ല.


സംഭവം വിവാദമായതിനെത്തുടര്‍ന്നു ക്ളോറിനേഷന്‍ പ്ളാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ കമ്പനിയുടെ എംഡിക്കു നിര്‍ദേശം നല്‍കി. എന്നാല്‍, സംഭവുമായി ബന്ധപ്പെട്ടുള്ള സേഫ്റ്റി ഓഡിറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു ഇതുവരെയും ലഭിച്ചില്ലെന്നാണു വിവരം.

റിപ്പോര്‍ട്ട് കിട്ടി സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരെ പ്ളാന്റ് അടച്ചിട്ടാല്‍ കമ്പനിക്കു വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതിനാലാണു ഇപ്പോള്‍ പ്ളാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.